പി.എസ്.സി.ക്ക് കനത്ത തിരിച്ചടി; ആസൂത്രണ ബോർഡ് നിയമന വിവാദത്തില് പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്, ഒരാഴ്ചയ്ക്കകം എല്ലാ രേഖകളും കൈമാറണം
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് കനത്ത തിരിച്ചടി. ഈ നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ അടിയന്തരമായി പരസ്യപ്പെടുത്താൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. നിയമന നടപടികളിലെ സുതാര്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷാ രേഖകൾ പുറത്തുവിടാൻ കമ്മിഷൻ കർശന നിർദ്ദേശം നൽകിയത്. ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ, അഭിമുഖത്തിൽ അവർക്ക് ലഭിച്ച മാർക്ക് എന്നിവ ഉൾപ്പെടെയുള്ള പൂർണ്ണ വിവരങ്ങൾ ഉടൻ ലഭ്യമാക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്
ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയായ ചീഫ് നിയമനത്തിനായി 2022-ലായിരുന്നു പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം, പേഴ്സ്പെക്ടീവ് പ്ലാനിങ് വിഭാഗം, പ്ലാനിങ് കോഡിനേഷൻ വിഭാഗം എന്നിവയിൽ ഓരോ ഒഴിവുകളാണുണ്ടായിരുന്നത്. മൂന്ന് തസ്തികകൾക്കും രണ്ട് പേപ്പർ വീതമായിരുന്നു പരീക്ഷ നടത്തിയത്. ഇതിൽ ആദ്യ പേപ്പർ മൂന്ന് വിഭാഗക്കാർക്കും പൊതുവായിരുന്നു.
എന്നാൽ, ഈ പൊതു പേപ്പറിലെ ഒൻപത് മുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി റാങ്ക് പട്ടിക തയ്യാറാക്കിയത്. ശേഷിച്ച ഉത്തരങ്ങളുടെ മാർക്കും അഭിമുഖത്തിന്റെ മാർക്കും മാത്രം ചേർത്തുവെച്ച് 2025 മേയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു.
ഒന്നേകാൽ ലക്ഷത്തിലേറെ രൂപ അടിസ്ഥാന ശമ്പളമുള്ള ഈ തസ്തികകളിൽ പി.എസ്.സി അട്ടിമറിയിലൂടെ നിയമനം നേടിയവർ പ്രമുഖ ഇടതുപക്ഷ സംഘടനാ പ്രവർത്തകരാണെന്നാണ് ഉയർന്നുവരുന്ന പ്രധാന ആരോപണം. ഇരുനൂറിലേറെപ്പേർ പങ്കെടുത്ത പരീക്ഷയിൽ, ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാനിങ് കോഡിനേഷൻ വിഭാഗങ്ങളിൽ ഒന്നാം റാങ്ക് നേടിയവർക്ക് 2025 ജൂണിൽ നിയമനശുപാർശ നൽകുകയും ഇവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പരീക്ഷാ ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ ഒഴിവാക്കിയതിലൂടെ വലിയ ക്രമക്കേടാണ് നടന്നതെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് വിവരാവകാശ കമ്മിഷന്റെ നിർണ്ണായക ഇടപെടൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.