തെറ്റ് തിരുത്തിയാല്‍ കുഞ്ഞികൃഷ്ണന് പാര്‍ട്ടിയിലേക്ക് തിരികെ വരാമെന്ന് എം.വി. ജയരാജന്‍; താന്‍ ചെയ്ത തെറ്റ് എന്തെന്ന് മറുചോദ്യം; വി. കുഞ്ഞികൃഷ്ണനെയും ടി.കെ ഗോവിന്ദനെയും തിരികെ വിളിച്ച് എം.വി. ജയരാജൻ
പയ്യന്നൂരിലെ ഫണ്ട് വിവാദത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് അകന്നുപോയ വി. കുഞ്ഞികൃഷ്ണനെയും ടി.കെ. ഗോവിന്ദനെയും സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. ഇരുവരും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ തിരുത്തിയാൽ പാർട്ടിയിലേക്ക് മടങ്ങിവരുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് ജയരാജൻ വ്യക്തമാക്കി. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനെപ്പോലെയുള്ള മുതിർന്ന നേതാവിനെ വരെ അവസാനകാലത്ത് പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നയപരമായ തെറ്റുകൾ പറ്റി എന്നുകരുതി ആരെയും ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ല. പയ്യന്നൂരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റി നിർത്തിയിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്നും ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ തുറന്നുസമ്മതിച്ചു.
എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തി. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ആദ്യം ജയരാജൻ വ്യക്തമാക്കട്ടെയെന്നും, എങ്കിൽ മാത്രമേ ഇതിന് കൃത്യമായ മറുപടി നൽകാൻ സാധിക്കൂ എന്നും അദ്ദേഹം തിരിച്ചടിച്ചു. താൻ അന്ന് ഉന്നയിച്ച കാര്യങ്ങൾ (ഫണ്ട് ക്രമക്കേട് അടക്കമുള്ള വിഷയങ്ങൾ) പാർട്ടി ഒടുവിൽ തിരിച്ചറിഞ്ഞല്ലോ എന്നതിൽ സന്തോഷമുണ്ടെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു. കുഞ്ഞികൃഷ്ണനെ തിരികെ എത്തിക്കുന്നതിലൂടെ പയ്യന്നൂരിലെ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ പരിഹരിക്കാമെന്ന സി.പി.എം കണക്കുകൂട്ടലുകൾക്ക് ഈ പ്രതികരണം പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.