"ഗോവിന്ദൻ രാഷ്ട്രീയ വകതിരിവില്ലാത്ത അധികപ്പറ്റ്, നാണമുണ്ടെങ്കിൽ രാജി വെക്കണം"; സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ
സിപിഎം നേതൃത്വത്തിനെതിരെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും രൂക്ഷവിമര്‍ശനവുമായി സിപിഎം മുന്‍ നേതാവ് ജി. സുധാകരന്‍ രംഗത്ത്. എം.വി. ജയരാജന്‍ നടത്തിയ പ്രസ്താവനയില്‍ തന്റെ പേരല്ല, മറിച്ച് മറ്റ് രണ്ട് പേരുടെ പേരുകളാണ് പരാമര്‍ശിച്ചതെന്ന് വ്യക്തമാക്കിയ സുധാകരന്‍, തെറ്റുകള്‍ പറ്റിയാല്‍ അത് തിരുത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. തെറ്റുകള്‍ തിരുത്താന്‍ തയാറാകാത്തവര്‍, അത് പാര്‍ട്ടിയായാലും വ്യക്തികളായാലും ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലെറിയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എം.വി. ഗോവിന്ദന്‍ രാഷ്ട്രീയ വകതിരിവ് കാണിക്കണമെന്നും വര്‍ഗവഞ്ചകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പോലും അദ്ദേഹത്തിന് അറിയില്ലെന്നും ജി. സുധാകരന്‍ പരിഹസിച്ചു. മാധ്യമങ്ങള്‍ മാത്രമാണ് ഗോവിന്ദനെ സൈദ്ധാന്തികനായി ചിത്രീകരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ ഒട്ടും യോഗ്യനല്ലാത്ത അദ്ദേഹം, നേതൃസ്ഥാനത്തിരുന്നുകൊണ്ട് പാര്‍ട്ടിക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി നശിക്കട്ടെ എന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്. പാര്‍ട്ടി അംഗത്വം പുതുക്കാതെ മാറി നില്‍ക്കുന്ന തന്നെ എങ്ങനെയാണ് വര്‍ഗവഞ്ചകനായി ചിത്രീകരിക്കുകയെന്നും സുധാകരന്‍ ചോദിച്ചു. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ നാണമില്ലാത്ത ഗോവിന്ദന്‍ വായടക്കുന്നതാണ് നല്ലതെന്നും, അദ്ദേഹം പറയുന്നത് ആര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ടോ എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
എം.വി. ഗോവിന്ദന് ഒരല്പമെങ്കിലും നാണമുണ്ടെങ്കില്‍ രാജി വെച്ച് പുറത്തുപോകണമെന്ന് ജി. സുധാകരന്‍ ശക്തമായി ആവശ്യപ്പെട്ടു. അടുത്ത കാലത്തുണ്ടായ എല്ലാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ തോല്‍പ്പിച്ച ഗോവിന്ദന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാന്‍ ഒരു കെല്‍പുമില്ലെന്നും അദ്ദേഹം ഒരു 'അധികപ്പറ്റ്' മാത്രമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഗോവിന്ദന്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റല്ല, വെറുതെ കസേരയിലിരുന്ന് ആളാവുകയാണ്. സ്വയം തിരുത്താന്‍ കഴിയാത്ത ഒരാള്‍ എങ്ങനെയാണ് മറ്റുള്ളവരെ തിരുത്തുകയെന്നും സുധാകരന്‍ ചോദിച്ചു.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും സുധാകരന്‍ പ്രതികരിച്ചു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പ്രതിപക്ഷ നേതാവിനെ സംരക്ഷിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. കൂടെയുള്ളവരെ വെറുതെ ചുമക്കേണ്ട ഗതികേടിലാണ് ഇന്ന് പിണറായി വിജയന്‍ ഉള്ളതെന്നും സുധാകരന്‍ നിരീക്ഷിച്ചു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്നും അദ്ദേഹത്തിന്റെ സ്‌നേഹം മറന്നിട്ടില്ലെന്നും വ്യക്തമാക്കിയ സുധാകരന്‍, തനിക്ക് നിലവില്‍ രാഷ്ട്രീയമായ വിയോജിപ്പുകള്‍ മാത്രമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.