"ആര്‍.എസ്.എസിനെതിരെ കേസുകളില്ലാത്തത് നിയമപരമായ രജിസ്‌ട്രേഷന്‍ ഇല്ലാത്തതുകൊണ്ട്; അംഗത്വം ഇല്ലാതെ അധികാരം വിനിയോഗിക്കുന്നു": കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെ
രാഷ്ട്രീയ സ്വയംസേവക് സംഘിനെതിരെ (ആർ.എസ്.എസ്) ക്രിമിനൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കണ്ടെത്തൽ സംഘടനയുടെ നിയമപരമായ രജിസ്ട്രേഷന്റെ അഭാവത്തെയാണ് കാണിക്കുന്നതെന്നും, അല്ലാതെ അതിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കെതിരെ ആരോപണങ്ങളില്ല എന്നതിന് തെളിവല്ലെന്നും കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി. നിയമനിർമ്മാണ കൗൺസിലിൽ ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചലവാദി നാരായണസ്വാമിയുടെ ചോദ്യത്തിന് പ്രിയങ്ക് ഖാർഗെ നൽകിയ രേഖാമൂലമുള്ള മറുപടി ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ഈ വിഷയം ഉയർത്തിയത്. വർഗീയ കലാപങ്ങളിലോ മറ്റ് കുറ്റകൃത്യങ്ങളിലോ ആർ.എസ്.എസിന് പങ്കുള്ളതായി കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ രേഖാമൂലമുള്ള ആദ്യ മറുപടി.
എന്നാൽ, ഇതിനെ ആയുധമാക്കി തനിക്കെതിരെ വിമർശനമുന്നയിച്ച ബി.ജെ.പിക്ക് 'എക്സ്' (X) പ്ലാറ്റ്‌ഫോമിലൂടെ ഖാർഗെ ശക്തമായ മറുപടി നൽകി. ഔദ്യോഗികമായി നിയമപരമായ നിലനിൽപ്പില്ലാത്ത ഒരു സംഘടനയെക്കുറിച്ച് ചോദിച്ചാൽ സ്വാഭാവികമായും "കേസുകളില്ല" എന്നായിരിക്കും ഉത്തരം എന്ന് അദ്ദേഹം വിശദീകരിച്ചു. സംഘടനയ്ക്ക് രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ തന്നെ അതിൻ്റെ പേരിൽ കേസുകൾ രേഖപ്പെടുത്താൻ നിയമപരമായ സാധുതയില്ല. ആർ.എസ്.എസിന് ഔദ്യോഗിക അംഗത്വ കാർഡുകളോ രജിസ്ട്രേഷനോ ഇല്ലാത്തതിനാൽ, ഇതിൽ പ്രവർത്തിക്കുന്നവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ സംഘടനയ്ക്ക എതിരെയല്ലാതെ വ്യക്തികൾക്കെതിരെയാണ് കേസെടുക്കുന്നത്. ബെംഗളൂരുവിലെ 'കേശവ കൃപ', ഡൽഹിയിലെ 'കേശവ് കുഞ്ച്' എന്നിവ ആർ.എസ്.എസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഉത്തരവാദിത്തമില്ലാത്ത സ്വാധീനം, സ്വന്തം പേരിൽ ഉടമസ്ഥതയില്ലാത്ത സ്വത്തുക്കൾ, ഔദ്യോഗിക അംഗങ്ങളില്ലാത്ത സംഘടന, വിചാരണയില്ലാത്ത അധികാരം എന്നിവയാണ് ആർ.എസ്.എസിന്റെ പ്രവർത്തന ശൈലിയെന്ന് ഖാർഗെ വിമർശിച്ചു. സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു സംഘടന സുതാര്യമായ നിയമ ചട്ടക്കൂടിനുള്ളിൽ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാനും അവരുടെ സാമ്പത്തിക സ്രോതസ്സുകൾ, സ്വത്തുക്കൾ, ബാധ്യതകൾ എന്നിവ പരസ്യമാക്കാനും എന്തുകൊണ്ടാണ് മടിക്കുന്നത് എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
പോക്സോ (POCSO) കേസ് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ആർ.എസ്.എസ് ഭാരവാഹികളെന്ന് തിരിച്ചറിഞ്ഞ വ്യക്തികൾ പ്രതികളായിട്ടുണ്ടെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ഒരു സ്ഥാപനം എന്ന നിലയിൽ ആർ.എസ്.എസിനെതിരെ എത്ര കേസുകളുണ്ടെന്നതല്ല, മറിച്ച് ഈ സംഘടനയുമായോ അതിന്റെ പോഷക സംഘടനകളുമായോ ബന്ധമുള്ള എത്ര വ്യക്തികൾ ക്രിമിനൽ കേസുകൾ നേരിടുന്നു എന്നതാണ് യഥാർത്ഥ ചോദ്യം. അത്തരക്കാരുടെ പട്ടിക വളരെ വലുതാണെന്നും അത് ഉടൻ തന്നെ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.