സമ്പത്തും അധികാരവും വന്നപ്പോള്‍ സിപിഎം ജനങ്ങളെ മറന്നു; ബ്രസീല്‍ താരങ്ങള്‍ കാണികളെ മറന്നതുപോലെ: രൂക്ഷവിമര്‍ശനവുമായി എം. മുകുന്ദൻ
കണ്ണൂര്‍: കയ്യില്‍ കുമിഞ്ഞുകൂടിയ സമ്പത്തും അധികാരവും കാരണം ജനങ്ങളെ മറന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ദയനീയ തോല്‍വിക്ക് ഇടയാക്കിയതെന്ന് പ്രമുഖ എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായ എം. മുകുന്ദന്‍. കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തിന്റെ ഓണപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മുമ്പ് പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമായ കാലത്തുപോലും പിണറായി വിജയനെ ഉറച്ചു പിന്തുണച്ചിരുന്ന വ്യക്തിയാണ് എം. മുകുന്ദന്‍.
'ഫുട്ബോള്‍ മൈതാനത്ത് വീണ കണ്ണീര്‍' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍, ലോകകപ്പ് ഫുട്ബോളില്‍ ബ്രസീല്‍ നേരിട്ട തോല്‍വിയോടാണ് സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെ അദ്ദേഹം ഉപമിക്കുന്നത്. ആയിരം കോടിയിലേറെ സമ്പത്തുള്ള ബ്രസീലിലെയും അര്‍ജന്റീനയിലെയും താരങ്ങള്‍ക്ക് രാജ്യത്തിനുവേണ്ടിയോ കാണികള്‍ക്കുവേണ്ടിയോ പോരാടാനുള്ള താല്പര്യമില്ലാതെപോയി. വിജയിക്കണമെങ്കില്‍ ഉള്ളില്‍ തീ വേണം, എന്നാല്‍ അതിസമ്പന്നരായതോടെ താരങ്ങളുടെ ഉള്ളിലെ ആ തീ കെട്ടടങ്ങി. സി.പി.എമ്മിന്റെ തോല്‍വിക്ക് പിന്നിലെ രസതന്ത്രവും ഇതുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് റാലികളില്‍ ജനങ്ങള്‍ സ്വയം ഒഴുകിയെത്തിയതല്ല, മറിച്ച് അവരെ കൊണ്ടുവന്നതായിരുന്നു. അതുകൊണ്ടാണ് അവര്‍ വോട്ടുചെയ്യാന്‍ തയ്യാറാകാതിരുന്നത്. ബ്രസീലിയന്‍ താരങ്ങള്‍ കാണികളെ മറന്നതുപോലെ സി.പി.എം. ജനങ്ങളെയും മറന്നുവെന്നും എം മുകുന്ദന്‍ തുറന്നടിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.