നേപ്പാൾ പ്രളയം: ആറുപേരുമായി ഇനിയും ബന്ധപ്പെടാനായില്ല; രക്ഷപ്പെട്ട 15 പേർ കേരളത്തിലേക്ക്
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് നോർക്ക ഹെൽപ്പ് ഡെസ്കിൽ രജിസ്റ്റർ ചെയ്തവരിൽ ആറുപേരുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ല. നാല് ഓസ്ട്രേലിയൻ പൗരന്മാരും ഒരു ബ്രിട്ടീഷ് പൗരനും അമേരിക്കൻ പൗരനായ കൃഷ്ണകുമാർ രാഘവൻ (59) എന്നിവരാണ് നിലവിൽ ബന്ധപ്പെടാനാകാത്തവർ. കേരളത്തിൽ കുടുംബവേരുകളുള്ള ഇവർ പ്രളയസമയത്ത് ചൈന–നേപ്പാൾ അതിർത്തി മേഖലയിലായിരുന്നുവെന്നാണ് വിവരം. ഇവരെ കണ്ടെത്താനും ബന്ധപ്പെടാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
അതേസമയം, നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തിയ 15 പേർ കേരളത്തിലേക്കുള്ള യാത്രയിലാണ്. രണ്ട് പേർ നേപ്പാളിൽ സുരക്ഷിതരായി തുടരുന്നതായും നോർക്ക അധികൃതർ അറിയിച്ചു. നാട്ടിലേക്ക് മടങ്ങിയെത്തിയവരിൽ വിവിധ സംഘങ്ങളായും കുടുംബങ്ങളായും യാത്ര ചെയ്തിരുന്നവരും നോർക്ക ഹെൽപ്പ് ഡെസ്കിൽ രജിസ്റ്റർ ചെയ്യാത്തവരും ഉൾപ്പെടുന്നു.
കാഠ്മണ്ഡുവിലേക്ക് വിനോദയാത്ര പോയ 44 അംഗ സംഘം ഇന്ന് രാവിലെ ബെംഗളൂരുവിൽ നിന്ന് റോഡ് മാർഗം കോഴിക്കോട് എത്തി. ഇന്നലെ രാത്രി ബെംഗളൂരു വിമാനത്താവളത്തിലെത്തിയ സംഘത്തെ നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ എം.കെ. ജയപ്രകാശ് സ്വീകരിക്കുകയും തുടർന്ന് നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്തു.
കൈലാസ് മാനസസരോവർ യാത്രാ സംഘത്തിലെ 19 കേരളീയർ ഉൾപ്പെടുന്ന 23 അംഗ സംഘത്തിലെ എട്ടുപേർ കൂടി ഇന്ന് ഡൽഹിയിലെത്തി. കഴിഞ്ഞ ദിവസം 11 കേരളീയർ ഡൽഹിയിലെത്തിയിരുന്നു. ഡൽഹിയിലെത്തിയവർ കേരളത്തിലേക്കും ജോലി ചെയ്യുന്ന വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും യാത്ര തുടരുകയാണ്.
നേപ്പാളിൽ നിന്ന് മടങ്ങുന്നവരിൽ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ സംഘവും ഉൾപ്പെടുന്നു. കാഠ്മണ്ഡുവിലെത്തിയ സംഘം ഇന്ന് വിമാനമാർഗം ഡൽഹിയിലെത്തും. സംഘത്തിലെ രണ്ടുപേർ ഇന്ന് വൈകിട്ട് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ രാത്രി 11.30ഓടെ തിരുവനന്തപുരത്തെത്തും.
ഡോ. രേഖാ നായരെ കൂടാതെ സംഘത്തിലെ മറ്റ് അംഗങ്ങളെല്ലാം കേരളത്തിൽ കുടുംബവേരുകളുള്ള ബ്രിട്ടീഷ് പൗരന്മാരാണ്. നേപ്പാളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ട് ദുരിതബാധിതരായ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ നോർക്കയുടെ നേതൃത്വത്തിൽ തുടരുകയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.