Logo
Tue, Sep 01, 2026 • 07:31 PM
LIVE TV
Watch

No business videos available

No Middle East videos available

സെക്കന്തരാബാദ് സൈനിക താവളത്തിൽ വൻ ആയുധ മോഷണം; 12 തോക്കുകളും 1,800ലേറെ വെടിയുണ്ടകളും കാണാതായി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 01, 2026
1 min read
SHARE:
SAVE: Login to save

സെക്കന്തരാബാദ് സൈനിക താവളത്തിൽ വൻ ആയുധ മോഷണം; 12 തോക്കുകളും 1,800ലേറെ വെടിയുണ്ടകളും കാണാതായി

ഹൈദരാബാദ്: അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽനിന്ന് അത്യാധുനിക തോക്കുകളും വെടിക്കോപ്പുകളും മോഷണം പോയതായി റിപ്പോർട്ട്. ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്തുള്ള ആയുധപ്പുരയിൽനിന്നാണ് ആയുധങ്ങൾ കാണാതായത്.

നാല് എകെ-203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എംഎം പിസ്റ്റളുകൾ, ഒരു സിവിലിയൻ പിസ്റ്റൾ എന്നിവയുൾപ്പെടെ 12 തോക്കുകളാണ് മോഷണം പോയത്. രാത്രി കാഴ്ചയ്ക്ക് ഉപയോഗിക്കുന്ന ബൈനോക്കുലർ, 21 മാഗസിനുകൾ, 1,800ലേറെ റൗണ്ട് വെടിയുണ്ടകൾ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണം പോയ ആയുധങ്ങൾക്ക് ഏകദേശം 15 ലക്ഷം രൂപയുടെ വിപണി മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്.

പ്രധാന വാതിലിന്റെ പൂട്ടുകളും ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികളും തകർത്ത നിലയിലാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 30ന് വൈകിട്ട് ആറിന് ആയുധപ്പുര പൂട്ടുന്ന സമയത്ത് എല്ലാ ആയുധങ്ങളും അവിടെ ഉണ്ടായിരുന്നുവെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. എന്നാൽ മോഷണം നടന്ന കൃത്യസമയം കണ്ടെത്താനായിട്ടില്ല.

എകെ-203 റൈഫിളുകൾക്കുള്ള 720 റൗണ്ട് വെടിയുണ്ടകൾ, 9 എംഎം പിസ്റ്റളുകൾക്കുള്ള 1,120 റൗണ്ട് വെടിയുണ്ടകൾ, ഇൻസാസ് റൈഫിളിനുള്ള വെടിയുണ്ടകൾ എന്നിവയും കാണാതായിട്ടുണ്ട്. ആയുധങ്ങൾ രാജ്യവിരുദ്ധ ശക്തികളുടെ കൈകളിലെത്തുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൈന്യം പൊലീസിനോട് ആവശ്യപ്പെട്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആയുധപ്പുരയിലേക്കും സമീപ പ്രദേശങ്ങളിലേക്കും പ്രവേശനമുണ്ടായിരുന്ന സൈനികരെ അധികൃതർ വിശദമായി ചോദ്യം ചെയ്തു. ആയുധപ്പുരയിലെ രജിസ്റ്ററുകളും രേഖകളും പുനഃപരിശോധിച്ചു. സുരക്ഷാ പരിശോധനകളുടെ ഭാഗമായി ആയുധപ്പുര നിലവിൽ സീൽ ചെയ്തിരിക്കുകയാണ്.

സംഭവത്തിൽ സൈന്യം വിപുലമായ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സൈന്യത്തിനുള്ളിൽനിന്ന് ആരുടെയെങ്കിലും സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നീക്കങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 331(4), 305 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മോഷണം പോയ ആയുധങ്ങളും വെടിക്കോപ്പുകളും എത്രയും വേഗം കണ്ടെത്തി വീണ്ടെടുക്കുന്നതിനാണ് നിലവിൽ സൈന്യവും പൊലീസും മുൻഗണന നൽകുന്നതെന്ന് മൽക്കാജ്ഗിരി പൊലീസ് അറിയിച്ചു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10