മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിലെ ‘കള്ളക്കളി’; സമഗ്ര അന്വേഷണത്തിന് സർക്കാർ, SIT എത്തും
തിരുവനന്തപുരം: ലയണൽ മെസി നായകനായ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് കൈമാറി.
അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സ്വീകരിച്ച നടപടികളും തീരുമാനങ്ങളും അന്വേഷണ വിധേയമാക്കും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുകയെന്നാണ് വിവരം.
പദ്ധതിയുടെ സ്പോൺസറായി റിപ്പോർട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് എങ്ങനെയെന്നും സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ ഉറവിടം, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെയുള്ള സർക്കാർ അനുമതികളും ഉത്തരവുകളും, അവയ്ക്ക് പിന്നിലെ നടപടിക്രമങ്ങളും അന്വേഷണ പരിധിയിൽ വരും.
മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ വിദേശ സന്ദർശനങ്ങൾ, വിവിധ കരാറുകൾ, സർക്കാർ രേഖകൾ, ബാങ്ക് ഇടപാടുകൾ എന്നിവയും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഇതുവരെ നടന്ന ഇടപാടുകളിൽ നിയമവിരുദ്ധമോ വഴിവിട്ടതോ ആയ നടപടികൾ ഉണ്ടായിട്ടുണ്ടോ, സ്വകാര്യ കമ്പനിക്ക് അനർഹമായ ആനുകൂല്യം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.