സർക്കാർ ഭൂമി സ്വകാര്യകമ്പനികള്‍ക്ക് തീറെഴുതുന്ന കൂടുതല്‍ പദ്ധതികള്‍, വന്‍ അഴിമതി; സർക്കാർ മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
March 10, 2023
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: വഴിയോര വിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതൽ പദ്ധതികളിൽ സർക്കാർ ഭൂമി സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് കോർപ്പറേഷൻ ബ്രഹ്മപുരത്തെ വിവാദ കമ്പനിക്ക് മാലിന്യ പ്ലാന്‍റ് നിർമിക്കാൻ ഇതേ രീതിയിൽ കരാർ നൽകിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പിനായി സർക്കാർ ഭൂമി സ്വകാര്യകമ്പനികൾക്ക് പണയപ്പെടുത്തുന്ന രീതിയിൽ കരാർ ഉണ്ടാക്കിയതിനു പിന്നിൽ വൻ അഴിമതിയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
വഴിയോര വിശ്രമകേന്ദ്രത്തിനായി 30 സ്ഥലങ്ങളിലായി തെരഞ്ഞെടുത്ത 150 ഏക്കറിന് പുറമേ 4 വർഷം മുമ്പ് കോഴിക്കോട് കോർപ്പറേഷൻ ബ്രഹ്മപുരത്തെ വിവാദ കമ്പനിക്ക് മാലിന്യ പ്ലാന്‍റ് നിർമിക്കാൻ 28 വർഷം പാട്ടത്തിനും പിന്നീട് ഭൂമി പണയപ്പെടുത്താനുമുള്ള കരാറിലേർപ്പെട്ടിട്ടുണ്ട്. ഇത്തരം പദ്ധതികൾക്കെതിരാണെന്ന് പറഞ്ഞുനടക്കുന്ന ഇടതുപക്ഷം നയം വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ മറുപടി പറയണം. ഭൂമി കമ്പനി പണയപ്പെടുത്തിയോ ഇല്ലയോയെന്ന് കോർപ്പറേഷൻ വ്യക്തമാക്കണം. ഭൂമി പണയപ്പെടുത്താൻ അനുമതി നൽകിയശേഷം കമ്പനിയുടെ ആവശ്യപ്രകാരം 7.75 കോടിയുടെ കരാർ എന്തിനു നൽകി? എൻജിനീയറിംഗ് വകുപ്പ് എതിർത്തിട്ടും 1.23 കോടി രൂപ കോർപ്പറേഷൻ നൽകിയതെന്തിനെന്ന് വ്യക്തമാക്കണം. കോർപ്പറേഷന്‍റെ 12.67 ഏക്കർ ഭൂമിയാണ് വിചിത്ര ഉത്തരവിലൂടെ കമ്പനിക്ക് നൽകിയിരിക്കുന്നത്. 250 കോടിയുടെ പദ്ധതി ബ്രഹ്മ പുരത്തെ വിവാദ കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വഴിയോര വിശ്രമകേന്ദ്രത്തിന്‍റെ മറവിലും വസ്തുകച്ചവടമാണ് നടക്കാൻ പോകുന്നത്. 51% ഓഹരിയുള്ള ഓകില്‍ (OKIHL) കമ്പനിയുടെ കീഴിൽ റെസ്റ്റ് സ്റ്റോപ്പ്, റിയൽ എസ്റ്റേറ്റ് ട്രസ്റ്റ് എന്നീ രണ്ട് സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയ രഹസ്യകരാർ പുറത്തു വിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങളിൽ ഒന്നിന് മാത്രമാണ് കമ്പനി പത്രക്കുറിപ്പിലൂടെ മറുപടി നൽകിയത്. ആലപ്പുഴയിലേയും കാസർഗോട്ടെയും സ്ഥലങ്ങൾക്ക് സർക്കാർ കമ്പോളവില നിശ്ചയിച്ചിട്ടില്ലെന്ന കമ്പനിയുടെ മറുപടി കള്ളമാണെന്ന് തെളിയിക്കുന്ന സര്‍ക്കാർ ഉത്തരവുണ്ട്. ഈ ഉത്തരവ് പുറത്ത് വിട്ടിട്ടും വകുപ്പ് മന്ത്രിക്കും കമ്പനിക്കും മിണ്ടാട്ടമില്ല. ഏതെല്ലാം പദ്ധതിക്ക് ഭൂമി സ്വകാര്യ കമ്പനികൾക്ക് സർക്കാർ നൽകിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബിജെപി സർക്കാർ പൊതുമേഖലാ കമ്പനികൾ വിറ്റു തുലയ്ക്കുമ്പോൾ ഇടതുപക്ഷ സർക്കാർ അതേ പാത പിന്തുടർന്ന് സർക്കാരിന്‍റെ കണ്ണായ ഭൂമികൾ സ്വകാര്യ വ്യക്തികൾക്ക് പണയം വെയ്ക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഇടതു സർക്കാരിന്‍റെ നയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10