ചെൽസിയെ വീഴ്ത്തി മാഞ്ചെസ്റ്റർ സിറ്റിക്ക് എട്ടാം എഫ്.എ. കപ്പ് കിരീടം
ഇംഗ്ലീഷ് എഫ്.എ. കപ്പ് ഫുട്ബോളിൽ വീണ്ടും മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് സിറ്റി കപ്പ് വീണ്ടെടുത്തത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഘാന സ്‌ട്രൈക്കർ അന്റോണിയൊ സെമന്യോ (71-ാം മിനിറ്റ്) നേടിയ മനോഹരമായ ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. മാഞ്ചെസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ എട്ടാമത്തെ എഫ്.എ. കപ്പ് കിരീടനേട്ടമാണിത്. കളിയുടെ തുടക്കം മുതൽ തന്നെ സിറ്റി ആധിപത്യം പുലർത്തിയെങ്കിലും ചെൽസി പ്രതിരോധം കടുപ്പിച്ചതോടെ ആദ്യപകുതിയിൽ ഗോൾ നേടാൻ ഗാർഡിയോളയുടെ പടയ്ക്കായില്ല.
മത്സരത്തിന്റെ 71-ാം മിനിറ്റിൽ എർലിങ് ഹാളണ്ട് നൽകിയ കൃത്യതയാർന്ന ക്രോസിൽ നിന്ന് ഒരു ബ്രില്ല്യന്റ് ബാക്ക് ഹീൽ ഫ്‌ളിക്കിലൂടെയാണ് സെമന്യോ ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസിനെ കീഴടക്കിയത്. തുടർച്ചയായി രണ്ട് ഫൈനലുകളിൽ കിരീടം കൈവിട്ട സിറ്റി മൂന്നാം ശ്രമത്തിലാണ് ഇത്തവണ ലക്ഷ്യം കണ്ടത്. 2023-ൽ ചാമ്പ്യന്മാരായതിന് ശേഷം തൊട്ടടുത്ത രണ്ട് സീസണുകളിലും ഫൈനലിൽ സിറ്റിക്ക് അടിതെറ്റിയിരുന്നു. പത്തുവർഷത്തിനിടെ പരിശീലകൻ പെപ് ഗാർഡിയോള സിറ്റിക്ക് നേടിക്കൊടുക്കുന്ന 17-ാം കിരീടമാണിത്.
ഈ വിജയത്തോടെ സീസണിൽ ട്രിപ്പിൾ കിരീടം എന്ന ചരിത്രനേട്ടത്തിന് തൊട്ടരികിലാണ് പെപ് ഗാർഡിയോളയുടെ ടീം. ഇതിനോടകം തന്നെ ലീഗ് കപ്പ് സ്വന്തമാക്കിയ സിറ്റി, പ്രീമിയർ ലീഗിൽ ആഴ്സനലിന് തൊട്ടുപിന്നിൽ രണ്ട് പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുണ്ട്. ലീഗിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് സിറ്റിക്ക് അവശേഷിക്കുന്നത്. അതേസമയം, ഒരൊറ്റ കിരീടം പോലും നേടാനാകാതെയാണ് ചെൽസി ഈ സീസൺ അവസാനിപ്പിക്കുന്നത്. ഇടക്കാല കോച്ച് കാലും മക്ഫാർലന് കീഴിലിറങ്ങിയ നീലപ്പട പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്താണ്. അടുത്ത സീസണിലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിലും ടീം പരാജയപ്പെട്ടു.
2018-ൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് എഫ്.എ. കപ്പ് നേടിയതിന് ശേഷം ചെൽസിക്ക് പിന്നീട് കിരീട ഭാഗ്യമുണ്ടായിട്ടില്ല. 2020, 2021, 2022, 2026 സീസണുകളിലെല്ലാം ഫൈനൽ വരെയെത്തിയെങ്കിലും റണ്ണേഴ്സ് അപ്പാകാനായിരുന്നു ചെൽസിയുടെ വിധി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.