"തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജനങ്ങൾക്ക് വിലക്കയറ്റ സമ്മാനം; മേയ് 16-ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും"; ഇന്ധനവില വർധനവിനെതിരെ ആഞ്ഞടിച്ച് സണ്ണി ജോസഫ്
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിന് പിന്നാലെ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ മറവിലാണ് ഈ വിലവർധനവെങ്കിലും, യഥാർത്ഥത്തിൽ രാജ്യത്തെ വൻകിട എണ്ണക്കമ്പനികളെ സഹായിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കൂടിയ കാലത്ത് സബ്‌സിഡി നൽകി ജനങ്ങളെ സംരക്ഷിച്ച യു.പി.എ. സർക്കാരിന്റെ മാതൃക പിന്തുടരാൻ മോദി സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ അമിതമായ നികുതി ഘടനയാണ് രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ പ്രധാന കാരണം. നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് പകരം രാജ്യത്തെ മൊത്തം വിലക്കയറ്റത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇന്ധനവില കൂടുന്നത് ചരക്കുഗതാഗത ചെലവ് വർധിപ്പിക്കുമെന്നും ഇത് പൂർണ്ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. നേരത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന് 993 രൂപ വർധിപ്പിച്ചത് ഹോട്ടൽ മേഖലയെ തകർത്തതിന് പിന്നാലെയാണ് പുതിയ ആഘാതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഇന്ധനവില വർധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് പോകും. മേയ് 16 ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.