"ഈ അശ്ലീല രാഷ്ട്രീയം അഞ്ച് വർഷം കൊണ്ട് തുടച്ചുമാറ്റപ്പെടും"; സലിംകുമാറിനെതിരായ സൈബർ അധിക്ഷേപങ്ങളിൽ ആഞ്ഞടിച്ച് ജോയ് മാത്യു
നടൻ സലിംകുമാറിന്റെ ആശുപത്രിവാസത്തെയും മരണത്തെയും സോഷ്യൽ മീഡിയയിലൂടെ ആക്ഷേപിച്ചവർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഇടതുപക്ഷ രാഷ്ട്രീയത്തെ മുഖം നോക്കാതെ വിമർശിച്ചിരുന്ന സലിംകുമാറിന്റെ രാഷ്ട്രീയ ഇടപെടലുകളോടുള്ള അമർഷം, സഭ്യമല്ലാത്ത രീതിയിൽ പ്രകടിപ്പിച്ച സൈബർ കൂട്ടങ്ങൾക്കെതിരെയാണ് അദ്ദേഹം ആഞ്ഞടിച്ചത്. ‘അശ്ലീല രാഷ്ട്രീയത്തിന്റെ ചരമഗീതി’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ജോയ് മാത്യു തന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ഈ വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കുന്നത് അപരിഷ്കൃത സംഘങ്ങളാണെന്നും അദ്ദേഹം തുറന്നടിച്ചു.
സലിംകുമാർ എന്ന മഹാനായ അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ, സംസ്കാരം തൊട്ടുതീണ്ടാത്തതും രാഷ്ട്രീയ തിമിരം ബാധിച്ചതുമായ ഒരു അപരിഷ്കൃത സംഘത്തിന്റെ മരണോത്സവ ചരമഗീതങ്ങളാണ് തന്നെ ഭയപ്പെടുത്തിയതെന്ന് ജോയ് മാത്യു പറയുന്നു. സലിംകുമാർ ഒരു കോൺഗ്രസുകാരനായിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഈ സാമൂഹ്യ വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കാൻ ഉത്സാഹിക്കുന്നത്. സോഷ്യൽ മീഡിയയിൽ പാർട്ടി നേതാക്കളുടെ ചിത്രങ്ങളും കൊടിയും ചിഹ്നങ്ങളും പ്രൊഫൈലാക്കി, സ്വയം 'സൈബർ പോരാളികൾ' എന്ന് വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ നടനവൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും, ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ എന്ന് സ്വന്തം അണികളോട് വിളിച്ചു പറയാൻ ശേഷിയുള്ള ഒരു രാഷ്ട്രീയ അല്ലെങ്കിൽ സാംസ്കാരിക നേതാവ് പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട യഥാർത്ഥ വസ്തുതയെന്ന് ജോയ് മാത്യു ചൂണ്ടിക്കാണിക്കുന്നു. മനുഷ്യർ പരസ്പരം സ്നേഹിക്കുന്ന ഒരു കാലത്തെക്കുറിച്ച് പറഞ്ഞ മാർക്സിന്റെ അടിവസ്ത്രം അലക്കിയുടുക്കാൻ പോലും യോഗ്യതയില്ലാത്ത പ്രവണതയാണിത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ, ഈ അശ്ലീല രാഷ്ട്രീയം അടുത്ത അഞ്ചുവർഷം കൊണ്ട് ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുമാറ്റപ്പെടുമെന്നും, മരണോത്സവ നർത്തകരുടെ ചില പോസ്റ്റുകൾ സാമ്പിളായി പങ്കുവെച്ചുകൊണ്ട് ജോയ് മാത്യു കുറിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.