ക്ഷേത്ര ജീവനക്കാർക്ക് ഇനി 'നല്ല പെരുമാറ്റ' ക്ലാസ്; പ്രഫഷനൽ ശൈലി കൊണ്ടുവരാൻ ദേവസ്വം വകുപ്പിന്റെ നിർണ്ണായക നീക്കം
ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരോട് മോശമായി പെരുമാറുന്ന ജീവനക്കാരെ ‘നല്ല പെരുമാറ്റം’ പഠിപ്പിച്ച്, ക്ഷേത്ര ഭരണത്തിൽ പ്രഫഷനൽ രീതി കൊണ്ടുവരാൻ ദേവസ്വം വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളുടെയും അടിയന്തര യോഗം ഉടൻ വിളിച്ചുചേർക്കും. ക്ഷേത്രങ്ങളുടെ വിശുദ്ധിയും വിശ്വാസ്യതയും അതേപടി നിലനിർത്തുന്നതിന് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അനുകൂല നിലപാട് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം വകുപ്പിന്റെ ഈ പുതിയ നീക്കം.
ജീവനക്കാരുടെ പെരുമാറ്റവും പ്രവർത്തന ശൈലിയും പൂർണ്ണമായും പ്രഫഷനൽ ആക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിദഗ്ധരായ പണ്ഡിതരുടെ ഒരു സമിതിയെ നിയോഗിക്കും. ഈ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും ജീവനക്കാർക്കുള്ള പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക. ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തരോട് ജീവനക്കാർ മോശമായി പെരുമാറുന്നുവെന്നും ദേഷ്യത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ഉള്ള പരാതികൾ പതിവായി ഉയരാറുണ്ട്. ദേവസ്വം മന്ത്രി കെ. മുരളീധരന് നേരിട്ടും ഇത്തരം നിരവധി പരാതികൾ ലഭിച്ചതോടെയാണ് വിഷയത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
അടുത്തിടെ ക്ഷേത്രങ്ങളിൽ ജോലിയിൽ പ്രവേശിച്ച ചില ജീവനക്കാർക്ക് ക്ഷേത്രാചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും കൃത്യമായ അറിവില്ലാത്തത് പലപ്പോഴും ഭക്തർ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായി, ഓരോ ക്ഷേത്രത്തിലെയും തനതായ അനുഷ്ഠാനങ്ങളെക്കുറിച്ച് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. കൂടാതെ, ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അവിടുത്തെ പൂജകളെക്കുറിച്ചും വഴിപാടുകളെക്കുറിച്ചും വിശദമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ പ്രത്യേക ജീവനക്കാരെ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഈ കാര്യങ്ങളെല്ലാം ജീവനക്കാരുടെ പരിശീലന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.