നവകേരള യാത്രയ്ക്കിടെയുള്ള മർദ്ദനം: ഗൺമാൻമാർക്ക് ലഭിച്ച ജാമ്യം ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിലേക്ക്
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകുന്നതിനായി നിയമപരമായ പരിശോധനകൾ ആരംഭിച്ചു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് നേരത്തെ കേസിൽ പ്രതികളായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
2023 ഡിസംബറിലാണ് വിവാദമായ സംഭവം നടന്നത്. നവകേരള യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അന്ന് വലിയ ചർച്ചയായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അതൊരു 'രക്ഷാപ്രവർത്തന'മാണെന്നും പറഞ്ഞ് അദ്ദേഹം ഗൺമാൻമാരുടെ നടപടിയെ പരസ്യമായി ന്യായീകരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ന്യായീകരണത്തിനും പോലീസിന്റെ നിഷ്‌ക്രിയത്വത്തിനുമെതിരെ കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധം ഉയർത്തുകയും തുടർന്ന് മർദ്ദനമേറ്റവർ കോടതിയെ സമീപിക്കുകയുമായിരുന്നു. കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.