Logo
Sun, Jun 07, 2026 • 11:59 PM
LIVE TV
Watch

No business videos available

No Middle East videos available

സിപിഎം - ആര്‍എസ്എസ് കൂട്ടുകെട്ട്;ചരിത്രത്താളുകളിലൂടെ ഒരു തിരിഞ്ഞുനോട്ടം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 11, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

സിപിഎം - ആര്‍എസ്എസ് കൂട്ടുകെട്ട്;ചരിത്രത്താളുകളിലൂടെ ഒരു തിരിഞ്ഞുനോട്ടം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനും, സംസ്ഥാന പൊലീസില്‍ ക്രമസമാധാന ചുമലതല വഹിക്കുന്ന എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ആദ്യം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു. കണ്ടാല്‍ എന്താ, എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആദ്യ പ്രതികരണം. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി തന്നെ മൗനം വെടിഞ്ഞു. എന്നാല്‍ അജിത് കുമാറിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് മാത്രം. പകരം ചരിത്രത്തെ വളച്ചൊടിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. എന്താണ് സത്യം? ചരിത്ര വസ്തുത എന്താണ്? പരിശോധിക്കാം... 1. 1977 ല്‍ ആര്‍എസ്എസ് പിന്തുണയോടെ മത്സരിച്ച് ജയിച്ചാണ് പിണറായി വിജയന്‍ നിയമസഭയിലെത്തുന്നത്. അന്ന് ഉദുമയിലെ സി.പി.എം- ആര്‍.എസ്.എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു ആര്‍.എസ്.എസ് നേതാവ് കെ.ജി മാരാര്‍. അതേ കെ.ജി മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണ്. 2. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസമേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തു. ശിവദാസമേനോന് വേണ്ടി വോട്ട് തേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. 3. 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ വി.പി സിംഗിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ചരിത്രമാണ്. അന്ന് വി.പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 4. 2021 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. പ്രതിപക്ഷം അതിന് മുന്‍പ് തന്നെ ബിജെപി- സിപിഎം അന്തര്‍ധാരയെന്ന ആക്ഷേപം ഉന്നയിച്ചിരുന്നു. 5. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പിയുമായി സി.പി.എം സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി കത്തയച്ച് കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയെങ്കിലും, അന്വേഷണം ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. 6. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കിയതിനു പകരമായല്ലേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് എന്ന ചോദ്യം ഇന്നും സമൂഹത്തിന് മുന്നില്‍ പ്രസക്തമായി നില്‍ക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇതുവരെയും മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ സാധിച്ചിട്ടില്ല. 7. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലെത്തി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്ന് മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞ മുഖ്യമന്ത്രിയെ കേരളം മറക്കാനിടയില്ല. 8. സി.പി.എം- ആര്‍.എസ്.എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതും ചരിത്രം. ഭരണപക്ഷ എംഎല്‍എ ആയ കെ.ടി ജലീല്‍ ശ്രീ.എമ്മിനെ പുകഴ്ത്തി ഫെയ്ബുക്ക് പോസ്റ്റിട്ടതും ഏറെ ചര്‍ച്ചയായിരുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പ്രതിപക്ഷം ചോദിച്ചിട്ട് മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല. 9. തൃശൂര്‍ പൂരം കലക്കി ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിച്ചത് അന്തര്‍ധാരയുടെ ഭാഗമായാണോ എന്ന സംശയം ഇതിനോടകം തന്നെ ബലപ്പെട്ടു കഴിഞ്ഞു. സിപിഎം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും എങ്ങുമെത്താതെ നില്‍ക്കുന്നതും ഒത്തുകളിയുടെ ഭാഗമല്ലേ എന്ന് പൊതുസമൂഹം ചോദിക്കുന്നുണ്ട്. 10. തലശേരി കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിലിന്റെ റിപ്പോര്‍ട്ടിലോ 1972 ഫെബ്രുവരി 22 ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമന്റെ പേരു പോലും ഉണ്ടായിരുന്നില്ല. അതുമായി ബന്ധപ്പെട്ട കെട്ടുകഥ പി.ടി തോമസ് നിയമസഭയില്‍ പൊളിച്ചടുക്കിയതിനും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആര്‍.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഇന്ത്യയില്‍ എക്കാലവും പ്രതിരോധിക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചാണ് കേരള മുഖ്യമന്ത്രി പറയുന്നത് എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10