"നേതാക്കളുടെ അഹങ്കാരവും വെല്ലുവിളിയും പാർട്ടിയെ മുക്കി"; സിപിഎം ഏരിയ കമ്മിറ്റികളിൽ പിണറായിക്കും ഗോവിന്ദനും വാസവനുമെതിരെ കടുത്ത വിമർശനം
നേതാക്കളുടെ അഹങ്കാരവും ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനവുമാണ് പാർട്ടിയെ കനത്ത തോൽവിയിലേക്ക് നയിച്ചതെന്ന് സിപിഎം ഏരിയ കമ്മിറ്റി യോഗങ്ങളിൽ കടുത്ത വിമർശനം. ജനങ്ങളോടൊപ്പം നിൽക്കുകയും അവരോട് ചിരിച്ച് പരിഗണന കാട്ടുകയും ചെയ്ത നേതാക്കൾ മാത്രമാണ് തിരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് പൂഞ്ഞാർ ഏരിയ കമ്മിറ്റിയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ചിലരുടെ വിജയം പരാജയത്തിന് തുല്യമാണെന്നും യോഗത്തിൽ വിമർശനമുയർന്നു. കൊല്ലത്തുനിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗം എസ്. ജയമോഹന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. താൻ എല്ലാവരോടും ചിരിക്കുന്ന ആളാണെന്നും എന്നാൽ താനും പരാജയപ്പെട്ടുവെന്നും ജയമോഹൻ ഫലിതരസത്തോടെ ഇതിന് മറുപടി നൽകി. കൊല്ലം മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്നു ജയമോഹൻ.
പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോട്ടയം ജില്ലയിൽ നിന്നുള്ള മന്ത്രിയായിരുന്ന വി.എൻ. വാസവൻ, ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ എന്നിവർക്കെതിരെയും യോഗത്തിൽ കടുത്ത അതൃപ്തി ഉയർന്നു. എസ്ഡിപിഐയുമായുള്ള ബന്ധം ന്യൂനപക്ഷ വോട്ടുകൾ ചോരുന്നതിന് ഇടയാക്കിയെന്നും ഇത് സാധാരണ ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നും പൂഞ്ഞാർ ഏരിയ കമ്മിറ്റി വിലയിരുത്തി. നേതൃത്വത്തിന്റെ ഏകാധിപത്യ രീതി പാർട്ടിയുടെ അനുഭാവികൾ പോലും തള്ളിക്കളഞ്ഞു. ഏരിയ കമ്മിറ്റിയുടെ താൽപര്യത്തിന് വിരുദ്ധമായി ടി.എസ്. സിജുവിനെ ഏരിയ സെക്രട്ടറിയായി നിയമിച്ചതും മുതിർന്ന നേതാവ് രമേഷ് ബി. വെട്ടിമറ്റത്തെ പരിഗണിക്കാതിരുന്നതും പൂഞ്ഞാറിൽ വലിയ തിരിച്ചടിയായതായും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
മന്ത്രിയായിരുന്ന വി.എൻ. വാസവനിലേക്ക് സാധാരണക്കാരായ പാർട്ടിക്കാർക്ക് എത്തിച്ചേരാൻ വലിയ കടമ്പകളുണ്ടായിരുന്നെന്ന് കോട്ടയം ഏരിയ കമ്മിറ്റിയിൽ വിമർശനമുയർന്നു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫാണ് വാസവനെ ജനങ്ങളിൽ നിന്ന് അകറ്റിയത്. പാർട്ടിയുടെ ശക്തമായ കോട്ടകളായിരുന്ന തിരുവാർപ്പ്, അയ്മനം, കുമരകം പ്രദേശങ്ങളിൽ വോട്ട് വൻതോതിൽ ചോരുന്നതിന് ഇതാണ് പ്രധാന കാരണമായതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് പങ്കെടുത്ത യോഗത്തിലാണ് ഈ ആക്ഷേപങ്ങൾ ഉയർന്നത്.
കേരള കോൺഗ്രസിന്റെ (എം) വികസന സങ്കൽപ്പങ്ങളെ സിപിഎം പാലാ ഏരിയ കമ്മിറ്റി പൂർണ്ണമായി തള്ളിപ്പറഞ്ഞു. ട്രിപ്പിൾ ഐടിയും സയൻസ് സിറ്റിയും മാത്രം വികസനമാകില്ലെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. ഗ്രാമീണ മേഖലയിലാണ് യഥാർത്ഥ വികസനം നടത്തിയതെന്ന മാണി സി. കാപ്പന്റെ അവകാശവാദം ജനങ്ങൾ സ്വീകരിച്ചതായും മലയോര മേഖലകളിൽ കാപ്പന് ലഭിച്ച വോട്ടുകൾ ഇത് തെളിയിക്കുന്നതായും യോഗം വിലയിരുത്തി. കളരിയാംമാക്കൽ പാലം, റിവർവ്യൂ റോഡ്, സമാന്തര റോഡ്, കടപുഴ പാലം തുടങ്ങിയവയൊന്നും പൂർത്തിയാക്കാതെ ഭരണത്തിൽ പങ്കാളിത്തമുള്ളവർ കാപ്പനെ മാത്രം കുറ്റപ്പെടുത്തിയത് ജനങ്ങൾ സ്വീകരിച്ചില്ല. കൂടാതെ, കേരള കോൺഗ്രസിന് (എം) സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം അവർ ക്രോസ് വോട്ട് ചെയ്തതായും ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവിനെപ്പോലെ പെരുമാറിയതും ചോദ്യം ചെയ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളുമായി ചാടിയിറങ്ങിയവർ, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയവരെയും മറ്റ് ഒട്ടേറെ ആരോപണങ്ങൾ നേരിടുന്നവരെയും ചേർത്തുനിർത്തിയത് ജനങ്ങൾ തിരിച്ചറിഞ്ഞു. കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ. സോമപ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു ഏരിയാ കമ്മിറ്റിയിലെ ഈ കടുത്ത വിമർശനങ്ങൾ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.