"മോദിയെ കണ്ട ഉടൻ പിണറായിയുടെ വീട് റെയ്ഡ് ചെയ്യാൻ പറയുമോ?"; സിപിഎം ആരോപണങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടന്നതെന്ന സിപിഎം നേതാക്കളുടെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യമായി പ്രധാനമന്ത്രിയെ ഔദ്യോഗികമായി കാണാൻ പോകുമ്പോൾ പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യണമെന്ന് താൻ ആവശ്യപ്പെടുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സിപിഎം നേതാക്കൾ വെറുതെ തമാശ പറയുകയാണെന്നും അവരുടെ പണ്ടത്തെ 'മസിൽപിടുത്തം' ഇപ്പോൾ അവസാനിപ്പിച്ചത് നന്നായെന്നും അദ്ദേഹം പരിഹസിച്ചു. റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കിടയിൽ തന്റെ മുഖത്ത് മൈക്ക് വന്ന് അടിച്ച കാര്യവും താൻ ഒളിച്ചോടുന്ന ആളല്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, മറുപടി എപ്പോൾ പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് നൽകണമെന്നും കൂട്ടിച്ചേർത്തു.
ഇത് കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസ് ആണെന്നും ഇതിൽ സംസ്ഥാന സർക്കാരിന് യാതൊരു വിധ ഉത്തരവാദിത്തവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റെയ്ഡ് നടത്തുന്നതിനെക്കുറിച്ച് ഇ.ഡി സംസ്ഥാന പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. എന്നാൽ, റെയ്ഡിനെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകൾ ആക്രമിച്ചത് ഗുരുതരമായ ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് വി.ഡി. സതീശൻ കർശന ഭാഷയിൽ പറഞ്ഞു. അക്രമം നടന്ന സമയത്ത് പോലീസ് സ്വീകരിച്ച തന്ത്രപരമായ നിലപാട് തികച്ചും ശരിയായിരുന്നുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സാഹചര്യത്തെ വിവേകത്തോടെ നേരിട്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ഇപ്പോൾ നടക്കുന്ന ഇ.ഡി അന്വേഷണം നാല് വർഷം മുൻപുണ്ടായ ഒരു കേസിലാണ്. അക്കാലത്ത് ഇ.ഡി ഈ കേസിൽ ഒന്നും ചെയ്തിരുന്നില്ലെന്നും അന്ന് അതിനെതിരെ പരാതിപ്പെട്ടവരാണ് യു.ഡി.എഫ് എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. മുൻപ് രാഷ്ട്രീയ പ്രേരിതമായി കേന്ദ്ര ഏജൻസികൾ രാഹുൽ ഗാന്ധിയെ വേട്ടയാടിയപ്പോൾ അദ്ദേഹത്തെ പ്രതിരോധിക്കാനാണ് തങ്ങൾ ശ്രമിച്ചത്. എന്നാൽ പിണറായി വിജയൻ അന്ന് രാഹുൽ ഗാന്ധിയെ കുറ്റം പറയുകയാണ് ചെയ്തത്. കോടതിയുടെ അനുമതിയോടെ നടക്കുന്ന ഈ കേസ് അന്വേഷണത്തെ തങ്ങൾ വിമർശിക്കില്ലെന്നും നിയമപരമായ അന്വേഷണം തടസ്സപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.