"ചെയ്തതെല്ലാം പറഞ്ഞ് കൊഞ്ഞനം കുത്തുന്ന ശൈലി"; പിണറായിക്കും ഗോവിന്ദനുമെതിരെ അരൂർ സിപിഎം ഏരിയ കമ്മിറ്റിയിൽ രൂക്ഷവിമർശനം
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം അരൂർ ഏരിയ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത വിമർശനം. ജനങ്ങൾക്കായി ചെയ്യാവുന്നതെല്ലാം ചെയ്ത ശേഷം അവരെ നോക്കി കൊഞ്ഞനം കുത്തുന്ന ശൈലിയായിരുന്നു പിണറായി വിജയന്റേതെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. മൈക്കിന് മുന്നിൽ അദ്ദേഹം നടത്തിയ അഭ്യാസപ്രകടനങ്ങളും, 'വീട്ടിൽ പോയി ചോദിക്കാൻ' പറഞ്ഞതും, 'ചെറ്റ' പ്രയോഗവുമെല്ലാം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റി. ഈ മോശം ശൈലി കാരണം പാർട്ടിക്കൊപ്പമുള്ളവർ പോലും മാറി വോട്ട് ചെയ്യുന്ന സാഹചര്യമാണുണ്ടായതെന്നും യോഗത്തിൽ വിമർശനമുയർന്നു.
തോൽവിക്ക് പ്രധാന കാരണക്കാരനായ പിണറായി വിജയന് ഇനി പ്രതിപക്ഷ നേതാവായിരിക്കാൻ അർഹതയില്ലെന്നും, അദ്ദേഹം സ്ഥാനം ഒഴിഞ്ഞു മാതൃക കാട്ടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയേക്കാൾ തിളങ്ങിയ കെ.കെ. ശൈലജയെ രണ്ടാം സർക്കാരിൽ മന്ത്രിയാക്കാതിരുന്നത് അവരെ ഭയന്നതുകൊണ്ടാണ്. പുതിയ തിരഞ്ഞെടുപ്പിൽ അവർ ജയിക്കരുതെന്ന് കണക്കാക്കിക്കൂടിയാണ് പേരാവൂരിൽ മത്സരിപ്പിച്ചത്. ജനങ്ങൾക്ക് പ്രിയങ്കരിയായ കെ.കെ. ശൈലജയെപ്പോലെയുള്ളവരെ നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നാൽ മാത്രമേ പാർട്ടിക്ക് നഷ്ടമായ ജനവിശ്വാസം തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളൂവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകൾക്കെതിരെയും ഏരിയ കമ്മിറ്റിയിൽ കടുത്ത അമർഷം പുകഞ്ഞു. ടി.ഐ. മധുസൂദനന്റെയും പി.കെ. ശ്യാമളയുടെയും സ്ഥാനാർത്ഥിത്വം തളിപ്പറമ്പിൽ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രതിഫലിച്ചു. എന്നാൽ ഇതിനെ ന്യായീകരിക്കാൻ സംസ്ഥാന സെക്രട്ടറി നടത്തിയ 'കോപ്രായങ്ങൾ' ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും ഒരേപോലെ കളിയാക്കുന്ന തരത്തിലായിരുന്നു. എം.വി. ഗോവിന്ദൻ ഇപ്പോൾത്തന്നെ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ അത് പാർട്ടിക്ക് അത്രയും നേട്ടമാകുമെന്നും യോഗം വിലയിരുത്തി.
സംസ്ഥാന നേതൃത്വത്തിന് പുറമെ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെയും യോഗത്തിൽ കടുത്ത ഭാഷയിൽ വിമർശനമുയർന്നു. ജില്ലാ സെക്രട്ടറി എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയമില്ലെന്നായിരുന്നു ആക്ഷേപം. വിവിധ ആവശ്യങ്ങളുമായെത്തുന്ന പ്രാദേശിക നേതാക്കളുടെ മേൽ കുതിരകയറാൻ മാത്രമാണ് ജില്ലാ സെക്രട്ടറിക്ക് അറിയാവുന്നത്. ഇതിനുപുറമെ, ജില്ലാ സെക്രട്ടേറിയറ്റംഗം എ.എം. ആരിഫ് പാർലമെന്റ് മണ്ഡലത്തിൽ വീണ്ടും സ്ഥാനാർത്ഥിയാകാൻ വ്യക്തിപരമായ ശ്രമങ്ങൾ നടത്തിയത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായതായും ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.