'അര്‍ജുന്‍റെ പേരില്‍ പണം പിരിക്കുന്നു, വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നു, ഞങ്ങള്‍ നേരിടുന്നത് കടുത്ത സൈബർ ആക്രമണം'; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം
Jaihind TV News Report
Jaihind TV Web Desk
October 02, 2024
1 min read
•
Updated: June 05, 2026
കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ. അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തിരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചത്. ഒപ്പംനിന്ന മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ഈശ്വര്‍ മാല്‍പെക്കുമെല്ലാം കുടുംബം നന്ദി അറിയിച്ചു.
അര്‍ജുന്‍റെ പിതാവ് പ്രേമന്‍, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന്‍ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അര്‍ജുന്‍റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. അര്‍ജുന്‍റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്‍റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതിന്‍റെ പേരില്‍ കുടുംബത്തിനെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും അര്‍ജുന്‍റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
അർജുന്‍റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്. മനാഫ് ആണ് ഇതിനു പിറകിലെന്നും ജിതിൻ ആരോപിച്ചു. ഫണ്ട് പിരിക്കാൻ ശ്രമിക്കുകയാണ്. ഇതിൽ പലരും വീണു പോകുകയാണ്. അര്‍ജുൻ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്‍റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അർഹതപ്പെട്ട ആളുകൾക്ക് പണം കിട്ടട്ടെ ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുകയാണെന്ന് അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.
ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് ഞങ്ങൾ അവിടെ നിന്നത്. മാല്‍പെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎൽഎ ക്കും എസ്പിക്കും കാര്യം മനസിലായി. മനാഫിന് യുട്യൂബ് ചാനൽ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചർച്ച. ഇതെല്ലാം ഈശ്വര മാല്‍പെയും കൂടെ അറിഞ്ഞു നടത്തിയ നാടകമാണെന്നും ജിതിൻ ആരോപിച്ചു.
അര്‍ജുനെ കാണാതായതു മുതല്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മറ്റെല്ലാവരും കൂടെ നിന്നു. എം.കെ. രാഘവന്‍ എംപി, കെ.സി. വേണുഗോപാല്‍ എംപി, എ.കെ.എം. അഷ്‌റഫ് എംഎല്‍എ, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, മറ്റു എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഈശ്വര്‍ മല്‍പെ, ലോറി ഉടമ മനാഫ്, ആര്‍.സി ഉടമ മുബീന്‍, മാധ്യമങ്ങളെ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവ ദുഷ്‌കരമായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ കാലതാമസം ഉണ്ടായെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്കൊന്നും കടക്കുന്നില്ല. കെ.സി. വേണുഗോപാലിനെ നേരിട്ട് ബന്ധപ്പെട്ടാണ് തിരച്ചില്‍ വീണ്ടും തുടങ്ങുമെന്ന ഉറപ്പ് ലഭിച്ചതെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10