‘അമ്മ’യിൽ വീണ്ടും നാടകീയ നീക്കങ്ങൾ: അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക്; ശ്വേതാ മേനോൻ പ്രസിഡന്റായ സമിതിക്ക് തുടരാമെന്ന് ഉത്തരവ്
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലെ കൂട്ടരാജിക്ക് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതിയുടെ വിലക്ക്. ശ്വേതാ മേനോൻ ഔദ്യോഗികമായി രാജിവെച്ചിട്ടില്ലാത്തതിനാൽ നിലവിലുള്ള ഭരണസമിതിക്ക് തന്നെ തുടരാമെന്നും കോടതി നിർദേശിച്ചു. അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണത്തിനെതിരെ ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
താൻ ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്ഹോക് കമ്മിറ്റിയംഗമായ കെ.ബി. ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ശ്വേതാ മേനോനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അഡ്ഹോക് കമ്മിറ്റിയെ തള്ളി ശ്വേതയും രംഗത്തെത്തുകയും നിയമപോരാട്ടത്തിലേക്ക് കടക്കുകയുമായിരുന്നു.
കഴിഞ്ഞ ജൂൺ 21-ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സംഘടനയിൽ കടുത്ത തർക്കങ്ങൾ ഉടലെടുത്തതും ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചതും. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് കാണിച്ച് ചില അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് ശ്രമിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്. ഇതിനിടെ, പ്രസിഡന്റ് സ്ഥാനത്തിരുന്ന് ബിജെപിക്ക് സ്ഥാനാർത്ഥികളെ നൽകാൻ ശ്വേത ശ്രമിച്ചുവെന്ന് നടൻ ബാബുരാജ് ആരോപണം ഉന്നയിച്ചതോടെ, ശ്വേതാ മേനോൻ സംഘടനയുടെ അംഗത്വം തന്നെ ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് വേദിവിട്ടിരുന്നു.
ശ്വേതയുടെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഭരണനിർവഹണത്തിനായി രമേഷ് പിഷാരടി എംഎൽഎയുടെ നേതൃത്വത്തിലുള്ള താൽക്കാലിക അഡ്ഹോക് കമ്മിറ്റിയെ ജനറൽ ബോഡി ചുമതലപ്പെടുത്തിയിരുന്നു. നാലുമാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ, അഡ്ഹോക് കമ്മിറ്റി അമ്മ ഓഫീസിലെത്തി ചുമതലയേൽക്കാൻ ശ്രമിച്ചപ്പോഴാണ് ശ്വേത ഉൾപ്പെടെയുള്ളവർ ഔദ്യോഗികമായി രാജിക്കത്ത് കൈമാറിയിട്ടില്ലെന്ന വിവരം പുറത്തുവന്നത്.
അൻസിബ ഹസൻ നേരത്തെ രാജിവെച്ചതോടെയാണ് സംഘടനയിലെ ഭിന്നതകൾ പരസ്യമായത്. പിന്നാലെ ഓഫീസ് ജീവനക്കാരിയുടെ ആരോപണങ്ങളെ തുടർന്ന് ട്രഷറർ ഉണ്ണി ശിവപാലിനെ മാറ്റിനിർത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൈലാഷ്, ജോയ് മാത്യു, ജയൻ ചേർത്തല എന്നിവരും രാജി സമർപ്പിച്ചതോടെ ശ്വേതാ മേനോൻ നയിച്ച സമിതി പൂർണ്ണമായും പ്രതിസന്ധിയിലായിരുന്നു. എന്നാൽ കോടതി ഉത്തരവോടെ ശ്വേതാ മേനോൻ സമിതിക്ക് വീണ്ടും താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.