പന്തംകണ്ട പെരുച്ചാഴിയെപ്പോലെ സര്‍ക്കാര്‍; മയക്കുവെടി വെച്ചാല്‍പോലും ഇളകാത്ത മുഖ്യമന്ത്രിയും വനമന്ത്രിയും; ജനങ്ങളാകെ പരിഭ്രാന്തിയില്‍; കെ സുധാകരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
May 23, 2023
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: കേരളത്തിലെ കാടു നിറഞ്ഞ് വന്യമൃഗങ്ങള്‍ വളരുകയും അവ ജനങ്ങളെ വ്യാപകമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍ ചെയ്യുമ്പോള്‍, ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ അന്തംവിട്ടു നില്ക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. മയക്കുവെടി വെച്ചാല്‍പോലും ഇളകാത്ത മുഖ്യമന്ത്രിയും വനമന്ത്രിയും ജനങ്ങളുടെ പരിഭ്രാന്തി കണ്ടില്ലെന്നു നടിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
സുപ്രീംകോടതി വിധികളും കാലാവസ്ഥാമാറ്റം മൂലമുള്ള പ്രതിസന്ധികളും നിലനില്‌ക്കെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരും വനംവകുപ്പും ജനങ്ങളില്‍നിന്ന് ഏറെ ഒറ്റപ്പെട്ടിരിക്കുന്നു. വന്യമൃഗങ്ങളെ ആക്രമിച്ചെന്നും വനാതിര്‍ത്തിയില്‍ കടന്നെന്നും ആരോപിച്ച് 48,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വന്യജീവി ആക്രമണത്തില്‍ 2011 മുതല്‍ 2022 വരെ സംസ്ഥാനത്ത് 1325 പേര്‍ കൊല്ലപ്പെട്ടു. രണ്ടരലക്ഷം പേര്‍ ആക്രമണങ്ങള്‍ക്കും കൃഷിനാശത്തിനും ഇരയായി. തലമുറകളുടെ അധ്വാനഫലമായ കൊക്കോ, കമുക്, തെങ്ങ്, പ്ലാവ് തുടങ്ങിയ ദീര്‍ഘകാല വിളകള്‍പോലും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. സര്‍ക്കാര്‍ നല്കുന്ന തുച്ഛമായ നഷ്ടപരിഹാരം പോലും കര്‍ഷകര്‍ക്കു കിട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 1993ല്‍ 4840 കാട്ടുപോത്തുകളുണ്ടായിരുന്നത് 2023ല്‍ 21952 ആയി കുതിച്ചുയര്‍ന്നു. ഇന്ത്യയിലെ 25,000 കാട്ടാനകളില്‍ ഏഴായിരവും വിസ്തൃതിയില്‍ 1.18% മാത്രമുള്ള കേരളത്തിലാണ്. ഒരാനയക്ക് മേയാന്‍ ശരാശരി 25 ഏക്കര്‍ കാട് വേണമെന്നിരിക്കെ, 500ല്‍ താഴെ കാട്ടാനകളെ ഇവിടെ പാടുള്ളു. എന്നാല്‍ വയനാട്ടില്‍ മാത്രം ആയിരത്തിലേറെ കാട്ടാനകളുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 190 കടുവകളില്‍ 154 ഉം വയനാട് വന്യജീവി സങ്കേതത്തിലാണ്. ഒരു കടുവയ്ക്ക് 20-100 ച.കി.മീ ടെറിറ്ററി വേണമെന്നിരിക്കെ വയനാട്ടില്‍ ലഭിക്കുന്നത് 2.1 ച. കി.മീ മാത്രമാണ്. 2 ലക്ഷത്തിലധികം കാട്ടുപന്നികള്‍ ഉള്‍പ്പെടെ എല്ലാ വന്യമൃഗങ്ങളും പെറ്റുപെരുകുന്നു. കാടിന് അവയെ പോറ്റാനാകാതെ വരുമ്പോള്‍ അവ നാട്ടിലേക്കിറങ്ങുന്നു.
അതീവഗുരുതരമായ സാഹചര്യം സംസ്ഥാനത്ത് നിലനില്ക്കുകയാണെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല. മനുഷ്യ- മൃഗ സംഘര്‍ഷത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകളും ക്രിയാത്മക നടപടികളുമാണ് സര്‍ക്കാരില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്. കേന്ദ്ര വനനിയമത്തിൽ മാറ്റം വരുത്താൻ ആവശ്യമായ ചർച്ചകൾക്കും നിയമനടപടികൾക്കും അടിയന്തിരമായി തുടക്കം കുറിക്കണം.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണമഞ്ഞവരുടെ വീടു സന്ദര്‍ശിക്കാനോ അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്കാനോ തയാറാകാത്ത വനംമന്ത്രിയില്‍നിന്നോ വനംവകുപ്പില്‍ നിന്നോ ഒന്നും പതീക്ഷിക്കേണ്ടെന്നു കെ സുധാകരന്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10