Logo
Wed, Jun 17, 2026 • 10:19 AM
LIVE TV
Watch

No business videos available

No Middle East videos available

മാസപ്പടി കേസ്‌; വീണ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും; രേഖകൾ നേരിട്ട് എത്തിക്കാൻ കർശന നിർദ്ദേശം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 17, 2026
1 min read
SHARE:
SAVE: Login to save

മാസപ്പടി കേസ്‌; വീണ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും; രേഖകൾ നേരിട്ട് എത്തിക്കാൻ കർശന നിർദ്ദേശം

കൊച്ചി: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ ചോദ്യംചെയ്യലിനായി ഇന്ന് കൊച്ചി ഇ.ഡി. ഓഫീസില്‍ ഹാജരാകണം. നേരത്തെ കഴിഞ്ഞ ജൂണ്‍ 12-ന് ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സി പുതിയ സമന്‍സ് നല്‍കിയത്.

ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ വഴി ഹാജരാക്കാമെന്ന വീണയുടെ മുന്‍ നിര്‍ദ്ദേശം ഇ.ഡി പൂര്‍ണ്ണമായി തള്ളിയിരുന്നു. രേഖകള്‍ സഹിതം ചോദ്യം ചെയ്യലിന് നേരിട്ട് വരണമെന്ന നിലപാടില്‍ ഇ.ഡി ഉറച്ചുനിന്നതോടെയാണ് പുതിയ സമന്‍സ് അയച്ചത്. ചൊവ്വാഴ്ച രാത്രി വരെ പുതിയ അവധി അപേക്ഷകളൊന്നും വീണയുടെ ഭാഗത്തുനിന്ന് ഇ.ഡിക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ബുധനാഴ്ചയും വീണ നേരിട്ട് ഹാജരായില്ലെങ്കില്‍ നിയമപരമായ തുടര്‍നടപടികളുടെ ഭാഗമായി ഒരു സമന്‍സ് കൂടി നല്‍കാനാണ് ഇ.ഡി നീക്കം. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍  നിന്ന് എന്ത് ആവശ്യത്തിനാണ് പണം കൈപ്പറ്റിയത് എന്ന് വ്യക്തമാക്കുന്ന കൃത്യമായ രേഖകള്‍ സഹിതം ഹാജരാകാനാണ് വീണയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ ഇ.ഡി ചൊവ്വാഴ്ച സിഎംആര്‍എല്‍ അധികൃതരെ കൊച്ചിയില്‍ വെച്ച് വിശദമായി ചോദ്യം ചെയ്തു. കമ്പനി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത, മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെ ഭാര്യയും സി.എം.ആര്‍.എല്‍., എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവയുടെ ഡയറക്ടറുമായ ജയ എസ്. കര്‍ത്ത എന്നിവരെയാണ് ഇ.ഡി ചോദ്യം ചെയ്തത്. കഴിഞ്ഞ 15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിശദമായ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് ഇ.ഡി മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ചോദ്യം ചെയ്യല്‍ വേളയില്‍ ഇവര്‍ ഈ സാമ്പത്തിക രേഖകളെല്ലാം അന്വേഷണസംഘത്തിന് കൈമാറിയതായാണ് സൂചന.

അതേസമയം മുന്‍പ് നടത്തിയ റെയ്ഡുകളില്‍ ഇ.ഡി. വീണയില്‍ നിന്ന് ചില സുപ്രധാന രേഖകള്‍ പിടിച്ചെടുക്കുകയും പ്രാഥമിക മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ രേഖകളുടെയും സിഎംആര്‍എലുമായി ബന്ധപ്പെട്ടവരില്‍ നിന്ന് നിലവില്‍ ശേഖരിക്കുന്ന മൊഴികളുടെയും അടിസ്ഥാനത്തിലാവും വീണയുടെ അടുത്ത ഘട്ട ചോദ്യം ചെയ്യല്‍ നടക്കുക. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളൊന്നും നല്‍ക്കാതെ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍സ് 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇ.ഡി.യുടെ പ്രധാന കണ്ടെത്തല്‍. 2016 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ഈ തുക കൈമാറിയത്. 

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നടത്തിയ അന്വേഷണത്തില്‍ സിഎംആര്‍എല്‍ കമ്പനി കഴിഞ്ഞ 15 വര്‍ഷത്തിനിടെ 132 കോടിയിലധികം രൂപയുടെ വ്യാജ ചെലവുകള്‍ കാണിച്ച് വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി പണം നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ ഹൈക്കോടതി ഇ.ഡി. അന്വേഷണത്തിന് അനുമതി നല്‍കിയതിനെത്തുടര്‍ന്ന്, എസ്എഫ്‌ഐഒ ശേഖരിച്ച സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പ്രത്യേക കോടതി ഇ.ഡിക്ക് കൈമാറുകയായിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുന്നത്. മുന്‍പ് നടന്ന റെയ്ഡുകളില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ.ഡി. ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. 

അതേസമയം ഇന്നത്തെ ഇഡിയുടെ ചോദ്യം ചെയ്യല്‍ വീണയ്ക്ക് അതി നിര്‍ണായകമാണ്. മുന്‍പ് ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴെല്ലാം ഓരോ കാരണം കാണിച്ച് ഒഴിവായതും പല സംശയങ്ങള്‍ക്കും വഴി വെയ്ക്കുന്നതാണ്. ഇന്ന് രാവിലെ 10 മണിയോടെ വീണ വിജയന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകള്‍ വീണ വിജയന്റെയും രാഷ്ട്ീയ തന്ത്രങ്ങളും അഴിമതികളും പൊളിച്ചെഴുതാനുള്ള നാളുകളാണ് ഇനി അങ്ങോട്ടുള്ള ദിവസങ്ങളെന്ന് സാരം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10