കണ്ണീരൊപ്പിയ 'സതീശൻ അങ്കിൾ' ഇനി മുഖ്യമന്ത്രി; കൃത്രിമക്കൈ തന്ന് ജീവിതത്തിലേക്ക് തിരികെനടത്തിയ ജനനായകനെ കാണാൻ കുഞ്ഞു വിനോദിനിയും എത്തി
ജീവിതം തന്നെ കൈവിട്ടുപോകുമെന്ന് കരുതിയ കഠിനമായ ഘട്ടത്തിൽ തനിക്ക് കാരുണ്യത്തിന്റെ തണലൊരുക്കിയ പ്രിയ നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ പാലക്കാട്ടുനിന്നും ഒൻപതുകാരിയായ വിനോദിനിയുമെത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അമ്മ പ്രസീതയ്ക്കൊപ്പമാണ് ഈ നാലാം ക്ലാസുകാരി എത്തിയത്. തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പ്രിയ നേതാവിനെ സത്യപ്രതിജ്ഞയ്ക്ക് ശേഷം നേരിൽ കാണണമെന്ന ആഗ്രഹവും ഈ കൊച്ചുമിടുക്കിക്കുണ്ട്.
സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് കൈയ്ക്ക് പരുക്കേറ്റ പല്ലശ്ശന സ്വദേശിയായ വിനോദിനിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലമാണ് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നത്. തുടർന്ന് കയ്യില്ലാതെ താൻ ഇനി സ്കൂളിലേക്ക് പോകില്ലെന്ന് പറഞ്ഞ് സങ്കടപ്പെട്ട വിനോദിനിയുടെ അവസ്ഥ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. കുഞ്ഞിന്റെ വേദനയറിഞ്ഞിട്ടും അന്നത്തെ സർക്കാർ തിരിഞ്ഞുനോക്കാതിരുന്ന സാഹചര്യത്തിലാണ്, പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ വിനോദിനിക്ക് സഹായഹസ്തവുമായി എത്തിയത്.
ഏകദേശം 6 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക കൃത്രിമക്കൈ വിനോദിനിക്ക് വച്ചുനൽകിയത് വി.ഡി. സതീശന്റെ ഇടപെടലായിരുന്നു. കൃത്രിമക്കൈ ലഭിച്ചതോടെയാണ് വിനോദിനി വീണ്ടും സ്കൂളിൽ പോയിത്തുടങ്ങിയത്. കൃത്രിമക്കൈ മാത്രമല്ല, വിനോദിനിയുടെ കുടുംബത്തിന് തലചായ്ക്കാൻ ഒരു വീടുനിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയതും സതീശന്റെ നേതൃത്വത്തിലായിരുന്നു. വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞതായും വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും വിനോദിനിയുടെ അമ്മ പ്രസീത പ്രതികരിച്ചു.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പല്ലാവൂരിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആവേശത്തോടെ ലഡു വിതരണം ചെയ്യാനും മുൻപന്തിയിൽ ഈ കൊച്ചു മിടുക്കിയുണ്ടായിരുന്നു. തങ്ങളുടെ കണ്ണീരൊപ്പിയ പ്രിയപ്പെട്ട നേതാവ് സംസ്ഥാനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും ഈ കുടുംബത്തിനുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.