സമരവേദിയിലെ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ആശാ വർക്കർമാരുടെ വേതനത്തിൽ 3000 രൂപയുടെ വൻ വർദ്ധനവ്; ഇത് ആദ്യഘട്ടം മാത്രമെന്നും വി.ഡി സതീശന്
സമരം ചെയ്ത ആശാ വർക്കർമാരുടെ വേദിയിലെത്തി താൻ നൽകിയ വാക്ക് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പാലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 3000 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 9000 രൂപ ഇനി മുതൽ 12,000 രൂപയായി ഉയരും. കൂടാതെ ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങളിലും മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ആദ്യ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ആശാ വർക്കർമാർക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് ആദ്യ ഘട്ട പ്രഖ്യാപനം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് വേതനം വീണ്ടും വർദ്ധിപ്പിക്കും. ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാക്കണമെന്നും ആവശ്യപ്പെട്ട് മുൻപ് ആശാ വർക്കർമാർ സമരം നടത്തിയപ്പോൾ, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പരിഹാരമുണ്ടാക്കുമെന്ന് അന്ന് സതീശൻ ഉറപ്പുനൽകിയിരുന്നു. ആ വാക്കാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
നിരവധി പ്രശ്നങ്ങൾ നേരിടുന്ന അംഗൻവാടി ജീവനക്കാരുടെ ആവശ്യങ്ങളും സർക്കാർ പരിഗണിച്ചിട്ടുണ്ട്. അംഗൻവാടി ടീച്ചർമാർ, ഹെൽപ്പർമാർ എന്നിവരുടെ വേതനത്തിൽ 1000 രൂപയുടെ വർദ്ധനവ് വരുത്തി. ഇതൊരു വലിയ തുകയല്ല എന്ന് തനിക്കറിയാമെന്നും എങ്കിലും തൽക്കാലം ഇത്രയുമാണ് ചെയ്യാൻ സാധിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനൊപ്പം സ്കൂളുകളിലെ പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവർക്കും 1000 രൂപ വീതം വേതനം വർദ്ധിപ്പിച്ചിട്ടുണ്ട്.
അധികാരമേറ്റ ആദ്യ ദിനം തന്നെ സാധാരണക്കാരായ അധ്വാനിക്കുന്ന സ്ത്രീകളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന തീരുമാനങ്ങളിലൂടെ വലിയ ജനപ്രീതിയാണ് പുതിയ വി.ഡി. സതീശൻ സർക്കാർ നേടിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.