സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകള്‍ ലഭിക്കാനുള്ള വരുമാന പരിധി ഒഴിവാക്കും: മന്ത്രി കെ.കെ. മുരളീധരൻ
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് സൗകര്യം ലഭ്യമാകാന്‍ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികള്‍ക്കും പേ വാര്‍ഡുകളില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് ഉത്തരവിറക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കി.
നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയ്ക്ക് (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്) കീഴിലുള്ള പേ വാര്‍ഡുകള്‍ ലഭിക്കാന്‍ ഒ.പി ടിക്കറ്റില്‍ വരുമാനം 1600 രൂപയ്ക്ക് മുകളിലായിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതോടെ വരുമാനം കുറഞ്ഞവര്‍ക്ക് പേ വാര്‍ഡ് ബുക്ക് ചെയ്യാനുള്ള അവസരമുണ്ടായിരുന്നില്ല.
മാത്രമല്ല അത്യാഹിത വിഭാഗങ്ങളില്‍ രോഗികളുമായെത്തുന്നവര്‍ തിരിക്കിട്ട് ഒ.പി ടിക്കറ്റ് എടുക്കുമ്പോള്‍ വരുമാനം കൃത്യമായി നല്‍കാറില്ല. ദിവസങ്ങള്‍ക്ക് ശേഷം പേ വാര്‍ഡ് ബുക്ക് ചെയ്യാന്‍ എത്തുമ്പോഴാണ് വരുമാന പരിധി കുരുക്കാകുന്നത്. വരുമാന പരിധി ഉയര്‍ത്തണമെങ്കില്‍ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കി ആശുപത്രിയിലെ ലേ സെക്രട്ടറിയുടെ അനുമതി വാങ്ങി മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വിഭാഗത്തിലെത്തണം. ഈ നൂലാമാലയും ഇതോടെ ഒഴിവാകും.
കാലങ്ങളായി ജനങ്ങളെ വലച്ചിരുന്ന പ്രശ്‌നത്തിനാണ് ഈ തീരുമാനത്തിലൂടെ പരിഹാരം കാണുന്നതെന്നും മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സാമ്പത്തിക നില വ്യത്യാസമില്ലാതെ രോഗികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യവകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.