'ചര്‍ച്ചയ്ക്ക് വന്നില്ലെങ്കില്‍ ആരും ബാക്കിയുണ്ടാവില്ല, ഇറാനിലെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കും': ഇറാനെതിരെ കടുത്ത ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്
യു.എസുമായി ചർച്ചയ്ക്ക് മടങ്ങിയില്ലെങ്കിൽ ഇറാനിലെ തന്ത്രപ്രധാനമായ ഊർജ്ജ നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ട് അടുത്ത ആഴ്ച മുതൽ വൻ ആക്രമണം നടത്തുമെന്ന കടുത്ത ഭീഷണിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസുമായി ഒരു പുതിയ കരാറിലെത്തിയില്ലെങ്കിൽ ആരും ബാക്കിയുണ്ടാവില്ലെന്ന കൊലവിളിയും ട്രംപ് നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ വ്യോമാക്രമണങ്ങളുടെ തീവ്രത വൻതോതിൽ വർദ്ധിപ്പിക്കുമെന്നാണ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
"അടുത്ത ആഴ്ച കാര്യങ്ങൾ കൂടുതൽ ദോഷകരമാകും": ട്രംപ്
"നാളെ രാത്രിയും അതിനടുത്ത രാത്രിയും ഞങ്ങൾ അവരെ ശക്തമായി ആക്രമിക്കും. അടുത്ത ആഴ്ചയോടെ കാര്യങ്ങൾ അവർക്ക് തീർത്തും ദോഷകരമാകും. കാരണം അടുത്ത ആഴ്ച മുതൽ പവർ പ്ലാന്റുകളെയും പാലങ്ങളെയും ഞങ്ങൾ ലക്ഷ്യമിടും. ചർച്ചയ്ക്ക് അവർ തയ്യാറായില്ലെങ്കിൽ അവിടുത്തെ എല്ലാ ഊർജ്ജ നിലയങ്ങളും പാലങ്ങളും ഞങ്ങൾ തകർക്കും" - ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. യു.എസും ഇറാനും നേരത്തെ ഒപ്പുവച്ച വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനിൽ യു.എസ്. സൈനിക ആക്രമണം തുടരുകയാണ്.
ഹോർമുസ് കടലിടുക്കിലെ തർക്കവും കരസേനാ നീക്ക സൂചനയും
ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ഇപ്പോഴും ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് ഇറാൻ അവസാനിപ്പിക്കാതെ ചർച്ചകളിൽ പുരോഗതി ഉണ്ടാകില്ലെന്ന നിലപാടിലാണ് യു.എസ്. ഇറാനിലെ സൈനിക നീക്കം എത്ര കാലം നീണ്ടുനിൽക്കുമെന്ന ചോദ്യത്തിന്, താൻ മറ്റൊരു തീരുമാനം എടുക്കുന്നത് വരെ ആക്രമണം തുടരുമെന്നാണ് ട്രംപ് മറുപടി നൽകിയത്. ആവശ്യമെങ്കിൽ ഇറാനിലേക്ക് യു.എസ്. കരസേനയെ അയക്കുന്ന കാര്യം പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നാവിക ഉപരോധത്തിന് പിന്നാലെ അന്ത്യശാസനം
യു.എസുമായി കരാറിലെത്താൻ ഇറാന് മേൽ പരമാവധി സമ്മർദ്ദം ചെലുത്തുകയാണ് ട്രംപ് ഭരണകൂടം. വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ഇറാൻ എത്രയും വേഗം ചർച്ചകൾക്ക് തയ്യാറാകണമെന്നും, തന്റെ ഈ അവസാന മുന്നറിയിപ്പ് യു.എസ്-ഇറാൻ പ്രതിനിധികളുടെ ചർച്ചയിൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ഇറാൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതത്തിന്മേൽ യു.എസ്. സെൻട്രൽ കമാൻഡ് നാവിക ഉപരോധം പുനരാരംഭിച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ വെല്ലുവിളി പുറത്തുവന്നിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.