ഷിരൂരിന്റെ കണ്ണീര്‍ ദിനങ്ങള്‍ക്ക് രണ്ട് വയസ്സ്: രക്ഷാപ്രവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ചകളുമായി എ.കെ.എം.അഷ്‌റഫ് എംഎല്‍എയുടെ പുസ്തകം '72 ഷിരൂര്‍ ദിനങ്ങള്‍' വരുന്നു
കർണാടകയിലെ കാർവാറിനു സമീപം ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കാണാതായ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് (2026 ജൂലൈ 16) രണ്ട് വർഷം തികയുന്നു. ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളിൽ ആദ്യവസാനം സജീവമായി പങ്കെടുത്ത മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫിന്റെ അനുഭവങ്ങളാണ് ഇപ്പോൾ പുസ്തക രൂപത്തിൽ പുറത്തുവരുന്നത്. ‘72 ഷിരൂർ ദിനങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം വൈകാതെ തന്നെ നിയമസഭയിൽ വെച്ച് പ്രകാശനം ചെയ്യും. മാനവ സൗഹാർദത്തിന്റെ ആ കൂട്ടായ്മയുടെ കഥ എക്കാലവും നിലനിൽക്കണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു പുസ്തകത്തിനു പിന്നിലെന്ന് എ.കെ.എം. അഷറഫ് വ്യക്തമാക്കി.
"പശ്ചിമഘട്ടത്തിലെ ആ കുന്നിൻചെരിവിൽ ജാതിയും മതവും മറന്ന് മനുഷ്യർ നടത്തിയ കൂട്ടായ ഇടപെടൽ ചരിത്രത്തിൽനിന്നുപോലും മാഞ്ഞുപോയേക്കാം. ആ ഒത്തൊരുമയുടെ ഓർമകൾ നിലനിർത്താനാണ് ഈ ശ്രമം." — എ.കെ.എം. അഷറഫ് എംഎൽഎ
തിരച്ചിൽ വഴിതെറ്റിച്ച സമ്മർദങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകൾ
2024 ജൂലൈ 16-നായിരുന്നു കർണാടകയിലെ ഹുബ്ലിയിൽനിന്ന് മരത്തടിയുമായി ലോറിയിൽ കോഴിക്കോടേക്ക് വരികയായിരുന്ന അർജുൻ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ടത്. അപകടം നടന്ന് നീണ്ട 72 ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, 2024 സെപ്റ്റംബർ 25-നാണ് അർജുന്റെ മൃതദേഹവും ലോറിയും പുഴയിൽനിന്ന് കണ്ടെടുത്തത്. ദുരന്തത്തിന്റെ ആദ്യ ദിനങ്ങളിൽ തിരച്ചിൽ വഴിതെറ്റിച്ചത് ചിലരുടെ അനാവശ്യ സമ്മർദങ്ങളാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും കലക്ടർ ലക്ഷ്മിപ്രിയയും ഈ പുസ്തകത്തിലൂടെ ആരോപിക്കുന്നുണ്ട്. പുഴയിൽ തിരച്ചിൽ നടത്താൻ അധികൃതർ ശ്രമിക്കുമ്പോൾ, റോഡിലെ മണ്ണിൽ തന്നെയാണ് ലോറി ഉള്ളതെന്നും അവിടെ തിരയണമെന്നും കേരളത്തിൽ നിന്നെത്തിയവരടക്കം ചിലർ വാശിപിടിച്ചതായും സമ്മർദത്തെതുടർന്ന് ഇതിന് തങ്ങൾ നിർബന്ധിതരായെന്നും ഇരുവരും വെളിപ്പെടുത്തുന്നു.
പ്രമുഖരുടെ അനുഭവക്കുറിപ്പുകൾ
രക്ഷാപ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന പ്രമുഖരുടെ അനുഭവങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, കലക്ടർ ലക്ഷ്മി പ്രിയ എന്നിവരുടെ ഔദ്യോഗികമായ അനുഭവങ്ങൾക്കൊപ്പം, ദുരന്തമുഖത്ത് നെഞ്ചുരുകി കാത്തിരുന്ന അർജുന്റെ അമ്മ, ഭാര്യ, സഹോദരീ ഭർത്താവ് എന്നിവരുടെ വികാരനിർഭരമായ ഓർമ്മകളും ‘72 ഷിരൂർ ദിനങ്ങളിൽ’ വായനക്കാർക്ക് മുന്നിലെത്തുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.