ശബരിമല റഫറൻസ് കേസ്: സുപ്രീംകോടതി വിധി ഒക്ടോബറിൽ; സൂചന നൽകി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ശബരിമല റഫറൻസ് കേസിൽ സുപ്രീംകോടതി ഒക്ടോബറിൽ വിധി പ്രസ്താവിച്ചേക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സൂചന നൽകി. ബോധ്ഗയ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ശബരിമല കേസിലെ വിധി സംബന്ധിച്ച് ചീഫ് ജസ്റ്റിസ് പരാമർശം നടത്തിയത്.
ശബരിമല റഫറൻസ് കേസിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. കേസിലെ വാദം കേൾക്കൽ മെയ് 14ന് പൂർത്തിയാക്കി വിധി പറയുന്നതിനായി മാറ്റിവെച്ചിരുന്നു. ആകെ 16 ദിവസമാണ് ഭരണഘടനാ ബെഞ്ച് കേസിൽ വാദം കേട്ടത്.
ബോധ്ഗയ ക്ഷേത്ര കേസിലെ ചില നിയമപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന് ശബരിമല റഫറൻസ് കേസിലെ ഭരണഘടനാപരമായ ചോദ്യങ്ങളിലെ വിധി നിർണായകമാകുമെന്ന് വാദത്തിനിടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിനാൽ ശബരിമല കേസിലെ വിധിക്ക് ശേഷമേ ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കാൻ കഴിയൂവെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ശബരിമല കേസിൽ ഒക്ടോബറിൽ വിധിയുണ്ടാകുമെന്ന സൂചന ചീഫ് ജസ്റ്റിസ് നൽകിയത്.
വിശ്വാസപരവും മതപരവുമായ കാര്യങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്നത് ഉൾപ്പെടെ നിരവധി സുപ്രധാന ഭരണഘടനാ ചോദ്യങ്ങളാണ് ശബരിമല റഫറൻസ് കേസിൽ സുപ്രീംകോടതി പരിഗണിച്ചത്.
മതപരമായ കാര്യങ്ങളിൽ ജുഡീഷ്യറിയുടെ ഇടപെടലിന്റെ പരിധി എത്രത്തോളമാകണം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ മുൻഗണന നൽകേണ്ടത് തുടങ്ങിയ നിർണായക ചോദ്യങ്ങൾക്കും ഭരണഘടനാ ബെഞ്ച് വിധിയിലൂടെ മറുപടി നൽകും.
ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച 2018ലെ സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് കൂടുതൽ വിശാലമായ ഭരണഘടനാ ചോദ്യങ്ങൾ പരിഗണിക്കുന്നതിനായി വിഷയം ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. രാജ്യത്തെ മതസ്വാതന്ത്ര്യം, ഭരണഘടനാപരമായ അവകാശങ്ങൾ, മതസ്ഥാപനങ്ങളുടെ സ്വയംഭരണം എന്നിവയിൽ സുപ്രധാന പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതാണ് വരാനിരിക്കുന്ന വിധി.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.