മെസി വിവാദം: അന്താരാഷ്ട്ര കോടതിയിലെ 500 കോടി നഷ്ടപരിഹാര കേസിലും സംശയം; സ്‌പോണ്‍സര്‍ കമ്പനിയുടെ അവകാശവാദങ്ങള്‍ പൊളിയുന്നു
കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസ്സിയും കേരളത്തില്‍ കളിക്കാനെത്തിയില്ലെന്നാരോപിച്ച് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിച്ചെന്ന സ്‌പോണ്‍സറുടെ വാദം വിശ്വസനീയമല്ലെന്ന് റിപ്പോര്‍ട്ട്. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് നടന്ന വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന സംസ്ഥാന കായിക വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അന്താരാഷ്ട്ര കോടതിയിലെ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സംശയ നിഴലിലായത്.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് പണം കൈമാറിയതിന് യാതൊരുവിധ ഔദ്യോഗിക രേഖകളുമില്ലെന്ന് കായിക വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രേഖകളൊന്നുമില്ലാതെ അന്താരാഷ്ട്ര കോടതിയില്‍ ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസ് നടത്തുന്നതെന്നാണ് നിയമവിദഗ്ധര്‍ ചോദ്യമുയര്‍ത്തുന്നത്. അര്‍ജന്റീന ഫെഡറേഷന്‍ 330 കോടി രൂപ ആവശ്യപ്പെട്ടെന്നും, ഇതില്‍ 140 കോടിയും പിന്നീട് 190 കോടിയും അടച്ചുവെന്നുമാണ് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നത്. തുക തിരികെ ലഭിക്കാനും നഷ്ടപരിഹാരത്തിനുമായാണ് കോടതിയെ സമീപിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.
സ്‌പോണ്‍സര്‍ കമ്പനി എഎഫ്എയ്ക്ക് 126 കോടി രൂപ നല്‍കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തുക കൈമാറിയതിനോ അര്‍ജന്റീന ടീം അത് കൈപ്പറ്റിയതിനോ ഉള്ള തെളിവുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. 'ടൂര്‍ പ്രോഡ് എന്റര്‍പ്രൈസസ്' എന്ന വിദേശ ഏജന്‍സിയാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ.യുടെ അന്വേഷണം നേരിടുന്ന കമ്പനിയാണിത്. എത്ര തുക നല്‍കി, നികുതി അടച്ചോ എന്നീ വിവരങ്ങളിലൊന്നും വ്യക്തതയില്ല.
മത്സര നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ യാതൊരുവിധ അനുമതിയും വാങ്ങിയിരുന്നില്ല. മുന്‍ കായികമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ടെന്‍ഡര്‍ ഇല്ലാതെ സ്വകാര്യ കമ്പനിയെ സ്‌പോണ്‍സറായി തിരഞ്ഞെടുത്തതും കത്തിടപാടുകള്‍ നടത്തിയതും. ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു 210 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്. കൂടാതെ, അന്നത്തെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കാതെ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ അന്നത്തെ ചീഫ് സെക്രട്ടറിക്ക് ഗുരുതരമായ മേല്‍നോട്ടക്കുറവുണ്ടായെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.