Logo
Sun, Jul 12, 2026 • 11:34 AM
LIVE TV
Watch

No business videos available

No Middle East videos available

'സാമ്പത്തിക മാഫിയകളെ പൂട്ടും; ഓഗസ്റ്റ് 15 മുതല്‍ പൊലീസിന് പുതിയ മുഖം': മന്ത്രി രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 12, 2026
1 min read
SHARE:
SAVE: Login to save

'സാമ്പത്തിക മാഫിയകളെ പൂട്ടും; ഓഗസ്റ്റ് 15 മുതല്‍ പൊലീസിന് പുതിയ മുഖം': മന്ത്രി രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വർധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകൾക്കും മയക്കുമരുന്ന് മാഫിയകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. എറണാകുളം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 15 മുതൽ സംസ്ഥാന പൊലീസിന്റെ പ്രവർത്തന ശൈലിയിലും സ്റ്റേഷനുകളുടെ ഘടനയിലും വലിയ മാറ്റങ്ങൾ വരുത്തി ജനസൗഹൃദമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ ഒരു ബോർഡും വെച്ച് രണ്ടു ജീവനക്കാരെയും നിയമിച്ച ശേഷം നിക്ഷേപങ്ങൾ സ്വീകരിച്ച് മുങ്ങുന്ന തട്ടിപ്പ് സ്ഥാപനങ്ങൾ വർധിച്ചുവരികയാണ്. ആദ്യത്തെ ഒന്നോ രണ്ടോ മാസം പണം നൽകി വിശ്വാസ്യത നേടിയ ശേഷം ഇത്തരം മാഫിയകൾ കോടിക്കണക്കിന് രൂപയുമായി മുങ്ങുന്നു. പാവപ്പെട്ട കുടുംബങ്ങളുടെ സമ്പാദ്യമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. മലയാളികൾ പലപ്പോഴും പറ്റിക്കപ്പെട്ട ശേഷമാണ് പ്രതികരിക്കുന്നത്. ഇത്തരം വലിയ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ഉടൻ തന്നെ ഫലപ്രദമായ നിയമനടപടികൾ സ്വീകരിക്കും.

സംസ്ഥാനത്ത് ലഹരിവ്യാപനം ഭയാനകമായ അവസ്ഥയിലാണെന്നും അതിനെതിരെയുള്ള 'തൂഫാൻ' കാമ്പയിൻ വലിയ വിജയമാണെന്നും മന്ത്രി അറിയിച്ചു. ഇതുവരെ ലഹരിയുമായി ബന്ധപ്പെട്ട് 6,182 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6,632 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 35 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പിടിച്ചെടുത്തത്. നഗരങ്ങളിലെ രാത്രികാല ജീവിതം ഉത്തരവാദിത്വമുള്ളതായിരിക്കണം. സർക്കാർ ഡിജെ പാർട്ടികൾക്ക് എതിരല്ല, എന്നാൽ അവിടെയോ കാരവനുകളിലോ മയക്കുമരുന്ന് ഉപയോഗിക്കാൻ അനുവദിക്കില്ല. ലഹരി തടയാൻ ദക്ഷിണേന്ത്യയിലെ ഡിജിപിമാരുടെയും കേന്ദ്ര ഏജൻസികളുടെയും യോഗം വിളിച്ചിട്ടുണ്ട്. എറണാകുളം പ്രസ് ക്ലബ് അംഗങ്ങളെ തൂഫാൻ പോരാളികളായി പ്രഖ്യാപിച്ച് മന്ത്രി ബാഡ്ജ് ധരിപ്പിച്ചു. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി എം. ഷജിൽ കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 വരുന്ന ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകും. അതിനു മുന്നോടിയായി സ്റ്റേഷനുകൾ വൃത്തിയാക്കുകയും ഒരേ പെയിന്റ് അടിക്കുകയും ചെയ്യും. പ്രധാനപ്പെട്ട 64 സ്റ്റേഷനുകളിൽ സി.ഐമാരും മറ്റിടങ്ങളിൽ എസ്.ഐമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരാകും (SHO). മറ്റ് സി.ഐമാർക്ക് 3 അല്ലെങ്കിൽ 4 സ്റ്റേഷനുകളുടെ മേൽനോട്ടച്ചുമതല നൽകും. പരാതികളിൽ കൃത്യമായ പരിശോധന ഉറപ്പാക്കാൻ സ്റ്റേഷൻ ഓഡിറ്റ് നടത്തും. കുറ്റവാളികൾ മാത്രം പൊലീസിനെ പേടിച്ചാൽ മതിയെന്നും സാധാരണക്കാർക്ക് പൊലീസ് ജനസൗഹൃദമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പെരുമ്പാവൂരിൽ നടന്ന ആൾക്കൂട്ട വിചാരണ ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാണിക്കാം, എന്നാൽ നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. നിയമം നടപ്പാക്കേണ്ടത് പൊലീസിന്റെ ജോലിയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. സർക്കാർ അറിയാതെ ഓഹരി കൈമാറ്റം നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടി അൻസിബയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. ഈ വിഷയത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ തന്നെ പറ്റിച്ചിട്ടില്ലെന്നും അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10