Logo
Sat, Jun 13, 2026 • 02:23 PM
LIVE TV
Watch

No business videos available

No Middle East videos available

ഒന്നാം പ്രതി ഹുസൈനെ വെറുതെവിടുമെന്ന് കരുതിയില്ല; അപ്പീല്‍ നല്‍കും; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കിയതില്‍ സന്തോഷമെന്നും മധുവിന്റെ കുടുംബം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 25, 2026
1 min read Updated: June 13, 2026
SHARE:
SAVE: Login to save

ഒന്നാം പ്രതി ഹുസൈനെ വെറുതെവിടുമെന്ന് കരുതിയില്ല; അപ്പീല്‍ നല്‍കും; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കിയതില്‍ സന്തോഷമെന്നും മധുവിന്റെ കുടുംബം

കൊച്ചി: അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ 12 പ്രതികള്‍ക്ക് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി മധുവിന്റെ കുടുംബം. വിധിയില്‍ ആശ്വാസമുണ്ടെന്നും എന്നാല്‍ ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്നും മധുവിന്റെ അമ്മയും സഹോദരിയും വ്യക്തമാക്കി.

'എല്ലാവരും കൂടെ നില്‍ക്കുകയും സഹായിക്കുകയും ചെയ്തതുകൊണ്ടാണ് കേസ് ഇത്രയും എത്തിയത്. എന്നെക്കൊണ്ട് തനിയെ ഈ പോരാട്ടം ഇവിടെവരെ എത്തിക്കാന്‍ കഴിയില്ലായിരുന്നു,' മധുവിന്റെ അമ്മ പറഞ്ഞു. കേസില്‍ സഹായിച്ച സര്‍ക്കാരിനും വാദം നടത്തിയ അഭിഭാഷകര്‍ക്കും കേരള സമൂഹത്തിനും അമ്മ നന്ദി അറിയിച്ചു. എന്നാല്‍ ഒന്നാം പ്രതിയെ വെറുതെ വിട്ടത് ശരിയായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വിവിധ സംഘടനകളും ജനങ്ങളും ഒപ്പം നിന്നുവെന്ന് മധുവിന്റെ സഹോദരിയും പറഞ്ഞു. ബന്ധുക്കള്‍ പോലും കൂറുമാറിയ കേസാണിത്. 12 പേര്‍ക്ക് ജീവപര്യന്തം നല്‍കിയ വിധി ആശ്വാസമാണ്. എന്നാല്‍ ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ നിയമപരമായി മുന്നോട്ട് പോകും. ഇനി ഒരാള്‍ക്കും മധുവിന്റെ അവസ്ഥ ഉണ്ടാകരുതെന്നും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തില്‍ നടക്കാന്‍ പാടില്ലെന്നും സഹോദരി വ്യക്തമാക്കി.

മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ജീവപര്യന്തമായി ഉയര്‍ത്തിയത്. മറ്റൊരു പ്രതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. നാലാം പ്രതിയെയും 11-ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പ്രഖ്യാപിച്ചത്.

പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പ്രതികള്‍ക്കെതിരെ ഈ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി, ശിക്ഷ ഉയര്‍ത്തണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലുകള്‍ കോടതി തള്ളി.

അതേസമയം, കേസിലെ ഒന്നാം പ്രതി മേച്ചേരിയില്‍ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന് മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് മധുവിനെ അവസാനമായി ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടേറ്റ് വീണാണ് മധു മരിച്ചതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ഹുസൈന്‍ വാദിച്ചു. ഇതിനായുള്ള ദൃശ്യങ്ങളും ഹുസൈന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹുസൈന്റെ അപ്പീല്‍ കോടതി സ്വീകരിച്ചത്.

2018 ഫെബ്രുവരി 22-നാണ് കേരളത്തെ നടുക്കിയ സംഭവം നടക്കുന്നത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി 13 പ്രതികള്‍ക്ക് നേരത്തെ ഏഴ് വര്‍ഷത്തെ കഠിനതടവ് വിധിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ഭേദഗതി ചെയ്തത്.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10