Logo
CHANGE MODE
Wed, Jun 03, 2026 • 04:29 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'പാര്‍ട്ടിയെന്നാല്‍ പിണറായിയും കുടുംബവുമോ?'; ഐസക്കിന് നല്‍കാത്ത ഉശിര് വീണയ്ക്ക് നല്‍കുന്ന സിപിഎം സഖാക്കള്‍ തെരുവില്‍ ചോരചിന്തുന്നത് ആര്‍ക്കുവേണ്ടി?


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 02, 2026
1 min read
Share:

'പാര്‍ട്ടിയെന്നാല്‍ പിണറായിയും കുടുംബവുമോ?'; ഐസക്കിന് നല്‍കാത്ത ഉശിര് വീണയ്ക്ക് നല്‍കുന്ന സിപിഎം സഖാക്കള്‍ തെരുവില്‍ ചോരചിന്തുന്നത് ആര്‍ക്കുവേണ്ടി?

കേരളത്തിലെ ഏറ്റവും ശക്തമായ കേഡർ സംവിധാനമുള്ള പാർട്ടിയാണ് സിപിഎം. തിരഞ്ഞെടുപ്പ് തോൽവികളോ താൽക്കാലിക തിരിച്ചടികളോ ഈ പാർട്ടിയുടെ അടിത്തറയെ തകർക്കാറില്ല. പാർട്ടിക്കുവേണ്ടി ജീവൻ കൊടുക്കാൻ പോലും തയ്യാറുള്ള അണികളാണ് അതിന്റെ കരുത്ത്. പ്രത്യയശാസ്ത്രം, പതാക, ചിഹ്നം, നേതാക്കൾ എന്നിവയെല്ലാം ചേർന്ന ഒരമൂർത്താവസ്ഥയാണ് അണികൾക്ക് പാർട്ടി. അതുകൊണ്ടുതന്നെ നേതാക്കൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ തങ്ങളുടെ നിലനിൽപ്പിന് മേലുള്ള കടന്നുകയറ്റമായി കണ്ട് ജീവൻ പണയം വച്ചും ചെറുക്കാൻ അണികൾ ആരും പറയാതെ തന്നെ മുന്നോട്ടുവരും. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന്റെയും മുഹമ്മദ് റിയാസിന്റെയും വസതിയിൽ നടന്ന ഇഡി റെയ്ഡ്.

ഇഡിയുടെ രാഷ്ട്രീയവും വീണയുടെ കേസും

കേന്ദ്രത്തിലെ ബിജെപി സർക്കാർ രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ഇഡിയെ ആയുധമാക്കുന്നു എന്നതിൽ ആർക്കും തർക്കമില്ല. അവരുടെ ഉദ്ദേശശുദ്ധി എന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. എന്നാൽ, ഇവിടെ ചോദ്യം ഉയർന്നത് ഇഡി വന്നത് ആരെ ചോദ്യം ചെയ്യാനാണ് എന്നതാണ്. മാധ്യമങ്ങളോട് പിണറായി വിജയൻ തന്നെ വ്യക്തമാക്കിയതുപോലെ ഇഡി വന്നത് അദ്ദേഹത്തെയല്ല, മറിച്ച് മകൾ വീണയെയും അവരുടെ എക്സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെയും കുറിച്ച് അന്വേഷിക്കാനാണ്. അങ്ങനെയെങ്കിൽ, വീട്ടിനകത്ത് ചോദ്യം ചെയ്യൽ നടക്കുമ്പോൾ പുറത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനും വാഹനത്തിന്റെ ചില്ലുതകർക്കാനും വാലന്റീയർമാരായത് എന്തിനാണ്? തലസ്ഥാനത്തെ ഒരു സീനിയർ വാർഡ് കൗൺസിലർ അടക്കം 25 സഖാക്കൾ ഇപ്പോൾ ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്നത് ആരെ സംരക്ഷിക്കാനാണ്? ഇവിടെ വീണയാണോ പാർട്ടി?

പിണറായി വിജയന്റെ ധാർമ്മിക ബാധ്യത

1996-ൽ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ നയങ്ങളുടെ പേരിൽ പിണറായി വിജയൻ ലാവലിൻ കേസ് നേരിട്ടപ്പോൾ അദ്ദേഹത്തിന് പിന്നിൽ അണിനിരക്കാൻ പാർട്ടിക്ക് ധാർമ്മികമായ ബാധ്യതയുണ്ടായിരുന്നു. കാരണം അത് ഭരണപരമായ നടപടിയുടെ ഭാഗമായിരുന്നു. എന്നാൽ മകളുടെ സ്വകാര്യ ബിസിനസ് ഇടപാടുകളുടെ പേരിൽ പാർട്ടി പ്രതിരോധക്കോട്ട തീർക്കേണ്ടതുണ്ടോ? "ഇത് മകളുടെ ബിസിനസ് കേസാണ്, പാർട്ടി ഇതിലേക്ക് വരേണ്ടതില്ല" എന്ന് പറയാനുള്ള ധാർമ്മിക ബോധം പിണറായി വിജയൻ കാണിക്കണമായിരുന്നു. അതിനുപകരം, പുറത്ത് അക്രമം അഴിച്ചുവിട്ട അണികളെ വിപ്ലവ സഖാക്കളെപ്പോലെ അഭിവാദ്യം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയെ കണ്ടതുകൊണ്ടാണ് ഈ റെയ്ഡ് നടന്നതെന്ന പാർട്ടി നേതൃത്വത്തിന്റെ പരിഹാസ്യമായ വാദങ്ങളെ തിരുത്താൻ പിണറായി തയ്യാറായില്ല.

ഐസക്കിനില്ലാത്ത ഉശിര് വീണയ്ക്കോ?

ഇഡി ശരിക്കും പാർട്ടിയെയും ഭരണകൂടത്തെയും വേട്ടയാടിയത് കിഫ്ബി മസാല ബോണ്ട് കേസിലാണ്. റിസർവ് ബാങ്ക് അനുമതിയോടെ ചെയ്ത കാര്യത്തിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ഇഡി ഏഴു തവണ സമൻസ് അയച്ച് വേട്ടയാടിയപ്പോൾ ഏത് സഖാവാണ് തെരുവിൽ ചോര ചിന്തിയത്? അന്ന് കാണിക്കാത്ത ഏത് ഉശിരാണ് മകളുടെ വ്യക്തിപരമായ സാമ്പത്തിക ഇടപാടിൽ പാർട്ടി കാണിക്കുന്നത്?

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ലഹരിക്കേസ് വന്നപ്പോൾ "അത് കുടുംബം നോക്കിക്കോളും" എന്ന് പറഞ്ഞ് കൈകഴുകിയ പിണറായി വിജയൻ, സ്വന്തം മകളുടെ കാര്യത്തിൽ പാർട്ടി അണികളെ തെരുവിൽ ബലിയാടാക്കുകയാണ്. വ്യക്തിപരമായ കേസുകളിലെ ഇഡിയുടെ കെണിയിൽ പാർട്ടി വീഴരുത്. ഭരണപരമായ നയങ്ങളുടെ പേരിൽ വേട്ടയാടപ്പെടുമ്പോൾ മാത്രമാണ് പാർട്ടി തെരുവിലിറങ്ങേണ്ടത്. മകൾ ചെയ്ത കാര്യത്തിന് ജയിലിൽ കിടക്കേണ്ടത് പാവം പാർട്ടി അണികളല്ല എന്ന യാഥാർത്ഥ്യം സഖാക്കൾ തിരിച്ചറിയേണ്ടതുണ്ട്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10