സ്വര്‍ണ്ണക്കൊള്ള: എ. പത്മകുമാറിനെതിരെ ഒടുവില്‍ അച്ചടക്ക നടപടിക്ക് സിപിഎം
ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ ഉൾപ്പെട്ട എ. പത്മകുമാറിനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎം നീക്കം. ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ പാർട്ടി ചുമതലപ്പെടുത്തി. ഈ മാസം 15-ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പത്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. നേരത്തെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്താൻ മാത്രമായിരുന്നു നിർദേശമെങ്കിൽ, കഴിഞ്ഞ ആഴ്ച പാർട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ ഇപ്പോൾ കർശന നടപടിയിലേക്കാണ് നേതൃത്വം കടക്കുന്നത്.
തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിൽ സ്വർണ്ണക്കൊള്ള വിവാദത്തെ സംബന്ധിച്ച പരാമർശങ്ങൾ മയപ്പെടുത്തിയിരുന്നെങ്കിലും, നടപടി സ്വീകരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന കമ്മിറ്റി. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ സുപ്രധാനമായ മൂന്ന് തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. എ. പത്മകുമാറിനെതിരെയുള്ള അച്ചടക്ക നടപടി, പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിലുണ്ടായ വീഴ്ചകൾ സമ്മതിക്കൽ, വെള്ളാപ്പള്ളി നടേശനെതിരെ സ്വീകരിക്കേണ്ടിയിരുന്ന നിലപാടുകൾ സ്വീകരിച്ചില്ലെന്ന കുറ്റസമ്മതം എന്നിവയാണ് ഇതിൽ പ്രധാനം.
തളിപ്പറമ്പ് മണ്ഡലത്തിലെ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും എതിർത്തിട്ടും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിയുണ്ടാക്കിയെന്ന് കാസർകോടുനിന്നുള്ള അംഗം ചൂണ്ടിക്കാട്ടി. വീഴ്ചകൾ റിപ്പോർട്ടിൽ രേഖപ്പെടുത്തുമ്പോഴും വ്യക്തിഗത വിമർശനങ്ങൾ ഒഴിവാക്കി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാക്കാൽ കാര്യങ്ങൾ വിശദീകരിക്കാനാണ് തീരുമാനം. ജില്ലാ കമ്മിറ്റികളുടെ വീഴ്ച തിരുത്തുന്നതിൽ സംസ്ഥാന നേതൃത്വത്തിന് സംഭവിച്ച പോരായ്മകളും അദ്ദേഹം സമ്മതിച്ചു. തോൽവി അവലോകന റിപ്പോർട്ടുകൾ ജില്ലാ തലങ്ങളിൽ അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.