സിപിഎമ്മിൽ കലഹം രൂക്ഷം; 'കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം, എം.വി. ഗോവിന്ദനെ മാറ്റണം'; പിണറായി ശൈലിക്കെതിരെയും കടുത്ത വിമർശനം
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയും ആഭ്യന്തര കലഹവും പുകയുന്നു. വിവിധ ജില്ലകളിൽ നടന്ന കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകൾക്കെതിരെ അണികളും പ്രാദേശിക നേതാക്കളും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളിലാണ് സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്നത്.
ഉടുമ്പൻചോലയിൽ ജനപ്രിയ നേതാവായ എം.എം. മണിയെ സ്ഥാനാർത്ഥിയാക്കാതിരുന്നതാണ് പരാജയത്തിന് പ്രധാന കാരണമെന്നാണ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് മണിയെ മാറ്റിയത് വൻ തിരിച്ചടിയായി. മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോഴും മണിയെ മാത്രം തഴഞ്ഞത് വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി. മണ്ഡലത്തിലെ തോൽവിക്ക് എസ്.ഐ.ആർ (SIR) ഘടകങ്ങളും കാരണമായി. ഇതിനുപുറമെ, കേരള കോൺഗ്രസ് (എം) വോട്ടുകൾ ചോർന്നതാണ് റോഷി അഗസ്റ്റിന്റെ പരാജയത്തിലേക്ക് നയിച്ചതെന്നും പീരുമേട്ടിൽ ചില സിപിഐ നേതാക്കൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതായും ഇടുക്കി ജില്ലാ കമ്മിറ്റിയിൽ ആക്ഷേപമുയർന്നു.
അതേസമയം, സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ പാർട്ടിയിലെ 'കണ്ണൂർ ലോബി'ക്കെതിരെ അഭൂതപൂർവ്വമായ രീതിയിലാണ് വിമർശനം ഉയർന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടി തകർന്നടിയാൻ കാരണം കണ്ണൂർ പാർട്ടിയിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണെന്നും അതിനാൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഉടനടി പിരിച്ചുവിടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിനൊപ്പം, മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും യോഗത്തിൽ അതിരൂക്ഷമായ വിമർശനമാണ് അംഗങ്ങൾ ഉന്നയിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.