വിവാഹ സീസണിൽ ആശങ്ക; സിലിണ്ടറില്ല, ഓർഡറുകളുമില്ല; പാചകവാതക ക്ഷാമത്തിൽ കാറ്ററിംഗ് മേഖല സ്തംഭനത്തിലേക്ക്
സംസ്ഥാനത്ത് പാചകവാതകത്തിനുണ്ടായ കടുത്ത ക്ഷാമവും വിലവർധനയും കാറ്ററിംഗ് വ്യവസായത്തെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി ഈ മേഖല ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. സിലിണ്ടറുകളുടെ ലഭ്യത ഉറപ്പില്ലാത്തതിനാൽ പുതിയ ഓർഡറുകൾ ഏറ്റെടുക്കാൻ സംരംഭകർ തയ്യാറാകുന്നില്ല. മുൻകൂട്ടി ബുക്ക് ചെയ്ത നൂറുകണക്കിന് ഓർഡറുകൾ ഇതിനോടകം റദ്ദാക്കിക്കഴിഞ്ഞു. മാസങ്ങൾക്ക് മുൻപ് കരാറൊപ്പിട്ട വിവാഹങ്ങൾക്കും മറ്റും പഴയ നിരക്കിൽ തന്നെ ഭക്ഷണം എത്തിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.
വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ അഞ്ച് മാസത്തിനിടെ അഞ്ച് തവണയാണ് വർധിച്ചത്. ഒരു സിലിണ്ടറിന് ഏകദേശം 1518 രൂപയോളം വർധിച്ചതായി കേരള കാറ്ററേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ലൈസൻസുള്ള 3500-ഓളം യൂണിറ്റുകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ചെറുകിട യൂണിറ്റുകളും കുടുംബശ്രീ കൂട്ടായ്മകളും ഈ മേഖലയിലുണ്ട്. സാമൂഹിക ചടങ്ങുകളിൽ കാറ്ററിംഗ് സംവിധാനം ഒഴിവാക്കാനാവാത്ത ഒന്നായി മാറിയ സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധി പൊതുജനങ്ങളെയും ബാധിക്കുന്നുണ്ട്.
ഏകദേശം 1.5 ലക്ഷത്തോളം തൊഴിലാളികളാണ് കേരളത്തിൽ കാറ്ററിംഗ് മേഖലയെ ആശ്രയിച്ച് കഴിയുന്നത്. വ്യവസായം പ്രതിസന്ധിയിലായതോടെ ജോലി കുറയുകയും വരുമാനം നിലയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ തൊഴിലാളികൾ മറ്റു മേഖലകളിലേക്ക് ചേക്കേറുകയാണ്. പാചകവാതക ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ഈ മേഖലയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ. വർഗീസ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.