കന്നഡ സാഹിത്യത്തിന് ചരിത്രനേട്ടം: ബാനു മുഷ്താഖിന്റെ 'ഹാര്‍ട്ട് ലാംപി'ന് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം
Jaihind TV News Report
Jaihind TV Web Desk
May 21, 2025
1 min read
•
Updated: June 04, 2026
ലണ്ടന്‍: എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ 'ഹാര്‍ട്ട് ലാംപ്' (Heart Lamp) എന്ന ചെറുകഥാ സമാഹാരത്തിന് 50,000 പൗണ്ടിന്റെ (ഏകദേശം 53 ലക്ഷം ഇന്ത്യന്‍ രൂപ) അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം. ഇതാദ്യമായാണ് ഒരു കന്നഡ കൃതിക്ക് ഈ അഭിമാനകരമായ പുരസ്‌കാരം ലഭിക്കുന്നത്. ലണ്ടനിലെ ടേറ്റ് മോഡേണില്‍ ചൊവ്വാഴ്ച രാത്രി നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഷ്താഖ്, തന്റെ വിവര്‍ത്തക ദീപ ഭാസ്തിയോടൊപ്പം പുരസ്‌കാരം ഏറ്റുവാങ്ങി.
ദക്ഷിണേന്ത്യയിലെ പുരുഷാധിപത്യ സമൂഹങ്ങളിലെ സാധാരണ സ്ത്രീകളുടെ അതിജീവനവും പ്രതിരോധവും നര്‍മ്മവും സാഹോദര്യവും വരച്ചുകാട്ടുന്ന 12 ചെറുകഥകളാണ് 'ഹാര്‍ട്ട് ലാമ്പി'ലുള്ളത്. സമ്പന്നമായ വാമൊഴി പാരമ്പര്യത്തിലൂടെയാണ് കഥകള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. ഈ വിജയം വൈവിധ്യത്തിന്റെ വിജയമാണെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബാനു മുഷ്താഖ് പറഞ്ഞു. 'ഒരു കഥയും ചെറുതല്ലെന്നും, മനുഷ്യാനുഭവങ്ങളുടെ വലിയ ചിത്രത്തില്‍ ഓരോ നൂലിഴയ്ക്കും അതിന്റേതായ സ്ഥാനമുണ്ടെന്നുമുള്ള വിശ്വാസത്തില്‍ നിന്നാണ് ഈ പുസ്തകം പിറന്നത്,' അവര്‍ കൂട്ടിച്ചേര്‍ത്തു. 'നമ്മെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഈ ലോകത്ത്, സാഹിത്യം പരസ്പരം മനസ്സിലാക്കാനും മറ്റൊരാളുടെ ചിന്തകളിലൂടെ സഞ്ചരിക്കാനും സാധിക്കുന്ന വിശുദ്ധമായ ഇടമായി നിലനില്‍ക്കുന്നു. എന്റെ മനോഹരമായ ഭാഷയ്ക്ക് ലഭിച്ച മനോഹരമായ വിജയമാണിത്,' എന്ന് വിവര്‍ത്തക ദീപ ഭാസ്തി പറഞ്ഞു.
ദക്ഷിണേന്ത്യയിലെ പുരുഷാധിപത്യ സമൂഹങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളും, അവരുടെ ചെറുത്തുനില്‍പ്പുകളും, അതിജീവന ശ്രമങ്ങളും, സാഹോദര്യബന്ധങ്ങളുമെല്ലാമാണ് ബാനു മുഷ്താഖിന്റെ കഥകളുടെ കാതല്‍. മുപ്പത് വര്‍ഷക്കാലത്തെ അവരുടെ അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് 'ഹൃദയ ദീപ'യിലെ 12 കഥകള്‍ക്ക് ജീവന്‍ നല്‍കുന്നത്. വാമൊഴി പാരമ്പര്യത്തിന്റെ സ്വാധീനം അവരുടെ എഴുത്തില്‍ പ്രകടമാണ്. നര്‍മ്മവും വിമര്‍ശനവും ഹൃദയസ്പര്‍ശിയായ ആഖ്യാനവും അവരുടെ രചനകളെ വേറിട്ടു നിര്‍ത്തുന്നു. തന്റെ കഥകളിലൂടെ അവര്‍ സമൂഹത്തിലെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നു. 'ഒരു കഥയും ചെറുതല്ല' എന്ന അവരുടെ വാക്കുകള്‍ തന്നെ ഇതിന് അടിവരയിടുന്നു.
എഴുത്ത് കേവലം ഒരു സര്‍ഗ്ഗാത്മക പ്രവര്‍ത്തനം എന്നതിലുപരി, ബാനു മുഷ്താഖിന് അതൊരു സാമൂഹിക ഇടപെടല്‍ കൂടിയാണ്. ഒരു അഭിഭാഷക എന്ന നിലയിലും, സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും അവര്‍ നിരന്തരം സ്ത്രീകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി പോരാടുന്നു. അവരുടെ രചനകളില്‍ ഈ പോരാട്ടങ്ങളുടെയും അനുഭവങ്ങളുടെയും പ്രതിഫലനം വ്യക്തമായി കാണാം. 'ഈ പുരസ്‌കാരം വൈവിധ്യത്തിന്റെ വിജയമാണ്' എന്ന അവരുടെ പ്രസ്താവന, സാമൂഹിക നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള അവരുടെ നിലപാടുകളുടെ പ്രതിഫലനമാണ്.
ദക്ഷിണേന്ത്യയുടെ ബഹുഭാഷാ സ്വഭാവം നിലനിര്‍ത്താന്‍ ഭാസ്തി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ ഉറുദുവോ അറബി വാക്കുകളോ ഉപയോഗിക്കുമ്പോള്‍ അവ തനത് രൂപത്തില്‍ നിലനിര്‍ത്തിയിരിക്കുന്നു, ഇത് സംസാര ഭാഷയുടെ തനത് താളം പുനഃസൃഷ്ടിക്കുന്നു. ആറ് ലോകഭാഷാ ടൈറ്റിലുകളില്‍ നിന്നാണ് 'ഹാര്‍ട്ട് ലാംപ്' പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. കുടുംബബന്ധങ്ങളിലെയും സാമൂഹിക സംഘര്‍ഷങ്ങളെയും കുറിച്ചുള്ള ചിത്രീകരണത്തിലെ നര്‍മ്മവും ഉജ്ജ്വലവും സംഭാഷണാത്മകവും ഹൃദയസ്പര്‍ശിയായതും വിമര്‍ശനാത്മകവുമായ ശൈലി ജൂറിയുടെ പ്രശംസ പിടിച്ചുപറ്റി. 'ഇംഗ്ലീഷ് വായനക്കാര്‍ക്ക് തികച്ചും പുതിയൊരനുഭവമാണ് ഈ കൃതിയെന്നും, ഭാഷയെ പുനര്‍നിര്‍മ്മിക്കുന്ന, ഇംഗ്ലീഷിന്റെ ബഹുത്വത്തില്‍ പുതിയ ഘടനകള്‍ സൃഷ്ടിക്കുന്ന ഒരു വിപ്ലവകരമായ വിവര്‍ത്തനമാണിതെന്നും' ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് 2025 ജൂറി ചെയര്‍മാന്‍ മാക്‌സ് പോര്‍ട്ടര്‍ അഭിപ്രായപ്പെട്ടു. 'ആദ്യ വായന മുതല്‍ തന്നെ ജഡ്ജിമാര്‍ക്ക് ഏറെ പ്രിയപ്പെട്ട പുസ്തകമായിരുന്നു ഇത്.
1990 മുതല്‍ 2023 വരെയുള്ള 30 വര്‍ഷക്കാലയളവിലാണ് 'ഹാര്‍ട്ട് ലാമ്പി'ലെ കഥകള്‍ മുഷ്താഖ് എഴുതിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ചെറുകഥാ സമാഹാരമാണിത് എന്ന പ്രത്യേകതയുമുണ്ട്. 'മൂന്ന് പതിറ്റാണ്ടുകളായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന ഒരാള്‍ എഴുതിയ, സഹാനുഭൂതിയോടും ചാതുര്യത്തോടും കൂടി വിവര്‍ത്തനം ചെയ്യപ്പെട്ട 'ഹാര്‍ട്ട് ലാംപ്' ലോകമെമ്പാടുമുള്ള സ്ത്രീകളും പുരുഷന്മാരും വായിക്കണം. ഈ പുസ്തകം നമ്മുടെ കാലഘട്ടത്തോടും, നിശ്ശബ്ദരാക്കപ്പെടുന്ന അനേകരുടെ അവസ്ഥകളോടും സംവദിക്കുന്നു,' എന്ന് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് അഡ്മിനിസ്‌ട്രേറ്റര്‍ ഫിയാമെറ്റ റോക്കോ പറഞ്ഞു.
പുരസ്‌കാരത്തുകയായ 50,000 പൗണ്ട് മുഷ്താഖും ഭാസ്തിയും തുല്യമായി പങ്കിടും (ഓരോരുത്തര്‍ക്കും 25,000 പൗണ്ട്). ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് അഞ്ച് കൃതികള്‍ക്കും 5,000 പൗണ്ട് വീതം ലഭിക്കും. 2022-ല്‍ ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവല്‍ 'ടൂംബ് ഓഫ് സാന്‍ഡ്' (മണല്‍സമാധി), ഡെയ്‌സി റോക്ക്വെല്ലിന്റെ വിവര്‍ത്തനത്തിലൂടെ പുരസ്‌കാരം നേടിയ ശേഷം ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യന്‍ ഭാഷാകൃതിക്ക് അന്താരാഷ്ട്ര ബുക്കര്‍ ലഭിക്കുന്നത്. പെരുമാള്‍ മുരുകന്റെ തമിഴ് നോവല്‍ 'പൈര്‍' അനിരുദ്ധന്‍ വാസുദേവന്‍ വിവര്‍ത്തനം ചെയ്തത്, 2023-ല്‍ ലോങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.
യുകെയിലോ അയര്‍ലന്‍ഡിലോ പ്രസിദ്ധീകരിച്ച, ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത മികച്ച നോവലുകള്‍ക്കോ ചെറുകഥാ സമാഹാരങ്ങള്‍ക്കോ ആണ് ഈ പുരസ്‌കാരം നല്‍കുന്നത്.
ഷോര്‍ട്ട്ലിസ്റ്റിലെ മറ്റ് പുസ്തകങ്ങള്‍ .
'ഓണ്‍ ദി കാല്‍ക്കുലേഷന്‍ ഓഫ് വോളിയം I' - സോള്‍വേജ് ബാല്ലെ (ഡാനിഷ്, വിവര്‍ത്തനം: ബാര്‍ബറ ജെ. ഹാവ്ലാന്‍ഡ്)
'സ്‌മോള്‍ ബോട്ട്' - വിന്‍സെന്റ് ഡെലെക്രോയിക്‌സ് (ഫ്രഞ്ച്, വിവര്‍ത്തനം: ഹെലന്‍ സ്റ്റീവന്‍സണ്‍)
'അണ്ടര്‍ ദി ഐ ഓഫ് ദി ബിഗ് ബേര്‍ഡ്' - ഹിറോമി കവാകാമി (ജാപ്പനീസ്, വിവര്‍ത്തനം: ആസ യോനെഡ)
'പെര്‍ഫെക്ഷന്‍' - വിന്‍സെന്‍സോ ലാട്രോണിക്കോ (ഇറ്റാലിയന്‍, വിവര്‍ത്തനം: സോഫി ഹ്യൂസ്)
'എ ലെപ്പേര്‍ഡ്-സ്‌കിന്‍ ഹാറ്റ്' - ആനി സെറെ (ഫ്രഞ്ച്, വിവര്‍ത്തനം: മാര്‍ക്ക് ഹച്ചിന്‍സണ്‍)
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10