നാല് പതിറ്റാണ്ടിന്റെ ദൃശ്യവിസ്മയം; മലയാളത്തിന്റെ ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍; ആശംസകളുമായി സിനിമാലോകവും ആരാധകരും
മലയാള സിനിമയുടെ അഭിനയ ചക്രവർത്തി മോഹൻലാലിന് ഇന്ന് 66-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത വിസ്മയമായി തുടരുന്ന പ്രിയതാരത്തിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവും. നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ തുടങ്ങി രാജ്യം നൽകിയ ആദരവുകൾക്കൊക്കെയും അപ്പുറത്താണ് മലയാളികളുടെ മനസ്സിൽ ഈ നടനവൈഭവത്തിനുള്ള സ്ഥാനം. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റേതായ മുദ്ര പതിപ്പിക്കാൻ മോഹൻലാലിന് സാധിച്ചിട്ടുണ്ട്.
1960 മെയ് 21-ന് പത്തനംതിട്ടയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായാണ് മോഹൻലാലിന്റെ ജനനം. തിരുവനന്തപുരത്തെ മുടവൻമുകളിലായിരുന്നു കുട്ടിക്കാലം. മുടവൻമുകളിലെ ചെറിയ സ്കൂളിൽ തുടങ്ങിയ പഠനകാലത്ത് ഒപ്പമുണ്ടായിരുന്ന പ്രിയദർശൻ, എം.ജി. ശ്രീകുമാർ എന്നിവരുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ സ്വാധീനമായി. പിന്നീട് മോഡൽ സ്കൂളിൽ പഠിക്കുമ്പോൾ ആറാം ക്ലാസിൽ വെച്ച് സ്കൂളിലെ മികച്ച നടനുള്ള പുരസ്കാരം നേടി മോഹൻലാൽ വിസ്മയിപ്പിച്ചു. ഉപരിപഠനത്തിനായി തിരുവനന്തപുരം എം.ജി കോളേജിലെത്തിയപ്പോഴാണ് പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയ ചങ്ങാതിക്കൂട്ടത്തിനൊപ്പം ചേർന്ന് സിനിമയിലേക്കുള്ള വഴിതുറക്കുന്നത്.
1978-ൽ സുഹൃത്തുക്കൾ നിർമ്മിച്ച 'തിരനോട്ടം' എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചതെങ്കിലും സെൻസർ ബോർഡ് വിലക്കുകൾ കാരണം ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1980-ൽ ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലെ 'നരേന്ദ്രൻ' എന്ന വില്ലനായിട്ടായിരുന്നു മോഹൻലാലിന്റെ ഔദ്യോഗിക അരങ്ങേറ്റം. 80-കളിലും 90-കളിലും നായകനായും വില്ലനായും സഹനടനായും തിളങ്ങിയ അദ്ദേഹം, തമ്പി കണ്ണന്താനത്തിന്റെ 'രാജാവിന്റെ മകൻ' എന്ന ചിത്രത്തിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്നു. തുടർന്ന് ദാസനായും, ജയകൃഷ്ണനായും, സേതുമാധവനായും, ആടുതോമയായും, മംഗലശ്ശേരി നീലകണ്ഠനായും അദ്ദേഹം പകർന്നാടിയ വേഷങ്ങൾ മലയാള ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായി. രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഗുരു' എന്ന ചിത്രം ഓസ്കാർ പുരസ്കാരത്തിനുള്ള വിദേശ ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടിയതും മറ്റൊരു നാഴികക്കല്ലാണ്.
മണിരത്നത്തിന്റെ 'ഇരുവർ', രാംഗോപാൽ വർമ്മയുടെ 'കമ്പനി' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങൾ. ഇരുവറിലെ 'ആനന്ദൻ' എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ തെന്നിന്ത്യയെ ഒന്നടങ്കം അമ്പരപ്പിച്ചു. എന്നാൽ മികച്ച നടനുള്ള ദേശീയ പുരസ്കാര പട്ടികയിൽ നിന്ന് അന്ന് മോഹൻലാൽ പുറത്തായത് വലിയ ചർച്ചയായിരുന്നു. അഭിനയ ജീവിതത്തിൽ 13-ഓളം തവണയാണ് ദേശീയ പുരസ്കാരം അദ്ദേഹത്തിന് കൈയെത്തും ദൂരത്ത് നഷ്ടമായത്. 90-കളുടെ പകുതിക്ക് ശേഷം ആറാം തമ്പുരാൻ, നരസിംഹം, ഉസ്താദ്, നരൻ തുടങ്ങിയ മാസ് ഹിറ്റുകളിലൂടെ മോഹൻലാൽ എന്ന നടൻ ഒരു വൻ ബ്രാൻഡായി മാറി. മലയാള സിനിമയിൽ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ 'പുലിമുരുകൻ' (2016), 200 കോടി ക്ലബ്ബിലെത്തിയ 'ലൂസിഫർ' (2019) എന്നീ ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ചതും ഈ അഭിനയ ചക്രവർത്തി തന്നെയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.