ഓർമ്മകളിലെ കറുത്ത അധ്യായം; ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് 81 വയസ്സ്
ലോകചരിത്രത്തിലെ ഏറ്റവും ക്രൂരവും വിനാശകരവുമായ അണുബോംബ് ആക്രമണത്തിന്റെ ഓർമ്മ പുതുക്കി വീണ്ടുമൊരു ഹിരോഷിമ ദിനം കടന്നുവരുന്നു. 1945 ഓഗസ്റ്റ് 6-നാണ് ജപ്പാനിലെ ഹോൺഷു ദ്വീപിലുള്ള ഹിരോഷിമ നഗരത്തിൽ അമേരിക്ക ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ ആറ്റം ബോംബ് പ്രയോഗിച്ചത്. 1939 മുതൽ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളുടെ മുന്നിൽ ജർമ്മനി കീഴടങ്ങിയെങ്കിലും ജപ്പാൻ പിന്മാറാൻ തയ്യാറായില്ല. തുടർന്നാണ് നിഷ്കളങ്കരായ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവനെടുത്തുകൊണ്ട് സാമ്രാജ്യത്വ ശക്തികൾ ഹിരോഷിമയ്ക്ക് മേൽ ആറ്റം ബോംബ് വർഷിച്ചത്.
ചരിത്രത്തിലെ കറുത്ത ഏട്: ഹിരോഷിമ ദിനം;
1945 ഓഗസ്റ്റ് 6-ന് രാവിലെ ജനറൽ പോൾ ടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ 'എനോള ഗേ' എന്ന ബി-29 ബോംബർ വിമാനത്തിൽ നിന്നാണ് 'ലിറ്റിൽ ബോയ്' എന്ന് പേരിട്ട അണുബോംബ് ഹിരോഷിമയിൽ വീണത്. യുറേനിയം 235 ഐസോടോപ്പ് ഉപയോഗിച്ച് നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ ഭീകര പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യാഘാതത്തിന് തുല്യമായ തീജ്വാലകളിൽ ഹിരോഷിമാ നഗരം പൂർണ്ണമായും കത്തിച്ചാമ്പലായി. 40,000 അടി ഉയരത്തിൽ കൂൺ ആകൃതിയിൽ പുകപടലങ്ങൾ ഉയർന്നുപൊങ്ങി. ഒന്നരലക്ഷത്തോളം ആളുകൾ നിമിഷാർദ്ധത്തിൽ കൊല്ലപ്പെടുകയും മുപ്പത്തേഴായിരത്തോളം പേർക്ക് മാരകമായി പൊള്ളലേൽക്കുകയും ചെയ്തു. അന്നത്തെ റേഡിയേഷൻ പ്രസരണം മൂലം കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ട് നാല് ലക്ഷത്തിലധികം ജനങ്ങൾ പിന്നീട് ദാരുണമായി മരണപ്പെട്ടു.
ഹിരോഷിമയിലെ സർവ്വനാശം ലോകത്തിന് മുന്നിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് സാതോഷി നാകാമുറ എന്ന 37-കാരനായ പത്രപ്രവർത്തകനായിരുന്നു. ബോംബ് വീഴുന്നതിന്റെ തലേദിവസം സുഹൃത്തിനെ കാണാൻ നഗരത്തിന് പുറത്തുപോയതുകൊണ്ട് മാത്രം അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ബോംബ് സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ നിലത്തുവീണ അദ്ദേഹം സ്വബോധം വീണ്ടെടുത്ത ഉടൻ തന്നെ സൈക്കിളിൽ തകർന്നടിഞ്ഞ ഹിരോഷിമയിലെത്തി. തുടർന്ന് പ്രവിശ്യയിലെ ട്രാൻസ്മിറ്റർ ഉപയോഗിച്ച് ജപ്പാനിലെ ഔദ്യോഗിക പത്രമായ ഡോമൈയുടെ ഓഫീസിലേക്ക് "ഇന്ന് രാവിലെ ഹിരോഷിമയ്ക്ക് മുകളിൽ ഒരു സ്പെഷ്യൽ ബോംബ് പതിച്ചു, നഗരം പൂർണ്ണമായി തകർന്നു" എന്ന ചരിത്രപ്രസിദ്ധമായ വാർത്ത റിപ്പോർട്ട് ചെയ്തു.
നാഗസാക്കിയുടെ വിധി മാറ്റിക്കുറിച്ച 'ഫാറ്റ് മാൻ' ; ഹിരോഷിമയിൽ ബോംബിട്ടിട്ടും ജപ്പാൻ കീഴടങ്ങാൻ തയ്യാറാകാതിരുന്നതോടെ മൂന്ന് ദിവസങ്ങൾക്ക് ശേഷം, ഓഗസ്റ്റ് 9-ന് അമേരിക്ക അടുത്ത അണുബോംബ് പ്രയോഗിച്ചു. ബ്രിഗേഡിയർ ജനറൽ ചാൾസ് സ്വിനിയുടെ നേതൃത്വത്തിൽ പ്ലൂട്ടോണിയം ബോംബായ 'ഫാറ്റ് മാൻ' വഹിച്ച് പറന്ന വിമാനത്തിന്റെ ആദ്യ ലക്ഷ്യം ജപ്പാന്റെ ആയുധ സംഭരണശാല സ്ഥിതി ചെയ്തിരുന്ന കോക്കുറ നഗരമായിരുന്നു. എന്നാൽ അവിടെ പുക മൂടിയ അന്തരീക്ഷം കാരണം ലക്ഷ്യം നിർണ്ണയിക്കാൻ കഴിയാതെ വന്നതോടെ വിമാനം നാഗസാക്കിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. അങ്ങനെ കോക്കുറയ്ക്ക് ലഭിച്ച ഭാഗ്യം നാഗസാക്കിയുടെ മഹാദുരന്തമായി മാറുകയും ഒടുവിൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ഓഗസ്റ്റ് 15-ന് ജപ്പാൻ നീരുപാധികം കീഴടങ്ങുകയും ചെയ്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.