അവഗണനയുടെ നാളുകൾ കഴിഞ്ഞു; മുഖ്യമന്ത്രി വി.ഡി. സതീശന് നന്ദി പറഞ്ഞ് ആശാ പ്രവർത്തകർ; 21-ന് സെക്രട്ടേറിയറ്റിന് മുന്നിൽ വിജയറാലി
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നൽകിയ വാഗ്ദാനം മുഖ്യമന്ത്രിയായി ചുമതലയേറ്റ് മണിക്കൂറുകൾക്കകം വി.ഡി. സതീശൻ പാലിച്ചതായി ആശാ പ്രവർത്തകരുടെ സമര ഭാരവാഹികൾ. ആശാ വർക്കർമാർക്ക് താൽകാലിക ആശ്വാസമായി 3000 രൂപ വർദ്ധിപ്പിച്ചു നൽകിയ തീരുമാനത്തിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അവർ. കേരളത്തിലെ മുഴുവൻ തൊഴിലാളികൾക്കും വലിയ പ്രചോദനമേകുന്നതാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഈ ദ്രുതഗതിയിലുള്ള നിലപാടെന്നും ഭാരവാഹികൾ കൂട്ടിചേർത്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ ആശാ സമരത്തെ അന്നത്തെ മുഖ്യമന്ത്രി തീർത്തും അവഗണിക്കുകയായിരുന്നു എന്ന് ഭാരവാഹികൾ ആരോപിച്ചു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്ത തൊഴിലാളികളോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് മുൻ ഭരണാധികാരികൾ സ്വീകരിച്ചത്. എന്നാൽ പുതിയ മുഖ്യമന്ത്രി അധികാരമേറ്റയുടൻ തന്നെ തങ്ങളുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കിയതിൽ സർക്കാരിനോട് പൂർണ്ണമായ നന്ദി രേഖപ്പെടുത്തുന്നതായി അവർ വ്യക്തമാക്കി.
ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ സിനിമ-സാംസ്കാരിക മേഖലയിലുള്ളവർ പ്രതികാര നടപടികൾക്ക് ഇരയായതായും സമരസമിതി വെളിപ്പെടുത്തി. ചലച്ചിത്ര താരം പ്രേംകുമാർ ഈ സമരത്തെ പിന്തുണച്ചതിന്റെ രക്തസാക്ഷിയാണ്. ആശാ പ്രവർത്തകരുടെ ആവശ്യങ്ങളെ അനുകൂലിച്ചതിനാണ് അദ്ദേഹത്തെ ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ നിന്നും മുൻ സർക്കാർ പുറത്താക്കിയതെന്നും മാധ്യമങ്ങൾക്ക് മുന്നിൽ ഭാരവാഹികൾ ആരോപിച്ചു.
തങ്ങളുടെ ദീർഘകാലത്തെ സമരത്തിന് അനുകൂലമായ തീരുമാനം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ വൻ വിജയറാലി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ആശാ പ്രവർത്തകർ. വരുന്ന മെയ് 21-ാം തീയതി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ വിപുലമായ രീതിയിൽ വിജയറാലി നടത്തുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.