നോട്ട് നിരോധനം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി: മൂന്ന് ലക്ഷം കോടിയുടെ വ്യാജ കറന്‍സി വിദേശത്ത് അച്ചടിച്ച് ഇന്ത്യയിലെത്തിച്ചു; തെളിവ് പുറത്തുവിട്ട് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, April 9, 2019

Kapil Sibal Demonetisation

നോട്ട് നിരോധനത്തിന് പിന്നിൽ ബി.ജെ.പി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടത്തിയെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്. ഇത് സംബന്ധിച്ച തെളിവുകളും കോൺഗ്രസ് പുറത്ത് വിട്ടു. അസാധുനോട്ടുകൾ വലിയതോതിൽ മാറ്റിനൽകിയതിന്‍റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ബി.ജെ. പി അധ്യക്ഷൻ അമിത് ഷായാണ് പണത്തിന്‍റെ കൈമാറ്റം നിയന്ത്രിച്ചിരുന്നതെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.

നോട്ട് നിരോധനത്തിന്‍റെ മറവിൽ നടന്ന അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ ഉളളത്. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ കോർപറേഷനിൽ നടന്ന ഇടപാടിന്‍റെ ദൃശ്യങ്ങളാണ് ഇത്. മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജകറന്‍സികള്‍ വിദേശത്ത് അച്ചടിച്ച് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു. അസാധുനോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ മാറ്റി നല്‍കി. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിയെടുത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ട്. നോട്ട് മാറ്റി നല്‍കല്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും കപില്‍ സിബല്‍ ആരോപിച്ചു. പണത്തിന്‍റെ കൈമാറ്റം നിയന്ത്രിച്ചിരുന്നത് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായാണെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതിലൂടെ നടന്നിരിക്കുന്നതും കോൺഗ്രസ് നേതാവ് കപിൽ സിബൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് മുൻപ് വിദേശത്തുനിന്ന് ഒരു ലക്ഷം കോടി രൂപ വീതമുള്ള മൂന്ന് സീരീസ് വ്യാജ കറൻസികൾ അച്ചടിച്ച് എത്തിച്ചു. വ്യോമസേനയുടെ വിമാനത്തിൽ ഹിൻഡൻ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് പ്രതിനിധി രാഹുൽ രത്തരേക്കർ വീഡിയോയിൽ വെളിപ്പെടുത്തുന്നു. റിസർവ് ബാങ്കുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ ഡിപാർട്ട്മെന്‍റുകളിൽനിന്നായി 26 പേരാണുണ്ടായിരുന്നത്. ആർ.ബി.ഐയിലെ കറൻസി ഇടപാടുകളിലെ കള്ളത്തരം പുറത്തുവരാതിരിക്കാൻ റിലയൻസ് ജിയോയുടെ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തതെങ്ങനെയെന്നും രത്തരേക്കർ പറയുന്ന ഭാഗവും വീഡിയോയിൽ ഉണ്ട്. ഗവർണർ ഊർജിത് പട്ടേലിന്‍റെ ഒപ്പോട് കൂടിയുള്ള കറൻസി ആറുമാസം മുമ്പ് അച്ചടിച്ചതായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും വീഡിയോയിൽ ഉണ്ട്.

“ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരിസുകള്‍ വ്യാജമായി അച്ചടിച്ചു. വിദേശത്ത് അച്ചടിച്ച മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ട് ഡല്‍ഹി അതിര്‍ത്തിയിലെ വ്യോമസേനാ വിമാനങ്ങളില്‍ ഹിന്‍ഡന്‍ വ്യോമസേനാ താവളത്തില്‍ എത്തിച്ചു. കറന്‍സി മാറ്റി നല്‍കലിനുള്ള എല്ലാ സംവിധാനവും ഒരുക്കിയത് അമിത് ഷായാണ്. പല വകുപ്പുകളില്‍ നിന്നായി 26 ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തു. ആര്‍.ബി.ഐയുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയായിരുന്നു മുഖ്യലക്ഷ്യം. റിസര്‍വ് ബാങ്കില്‍ തുടര്‍ച്ചയായി നോട്ട് മാറ്റി നല്‍കുന്നത് കാണിക്കാന്‍ റിലയന്‍സ് ജിയോ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തു. ഊര്‍ജിത് പട്ടേലിന്‍റെ ഒപ്പുള്ള പുതിയ കറന്‍സികള്‍ ആറ് മാസം മുന്‍പേ പ്രിന്‍റ് ചെയ്തിരുന്നു.” – ക്യാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് രാഹുല്‍ രത്തരേക്കര്‍ പറയുന്നു.