പശ്ചിമ ബംഗാള്‍ പോരാട്ടം രണ്ടാം ഘട്ടത്തിലേക്ക്; പരസ്യപ്രചാരണം അവസാനിച്ചു, നാളെ വോട്ടെടുപ്പ്

Jaihind News Bureau
Tuesday, April 28, 2026

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനായുള്ള ആവേശകരമായ പരസ്യപ്രചാരണം തിങ്കളാഴ്ച വൈകിട്ടോടെ അവസാനിച്ചു. അഴിമതി, തൊഴിലില്ലായ്മ, സി.എ.എ, നുഴഞ്ഞുകയറ്റം തുടങ്ങിയ വിഷയങ്ങള്‍ കത്തിനിന്ന പ്രചാരണത്തിനൊടുവില്‍ 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതാന്‍ ഒരുങ്ങുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് പലയിടങ്ങളിലും ദൃശ്യമാകുന്നത്. ആദ്യ ഘട്ടത്തില്‍ 93.19% പോളിംഗ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ രണ്ടാം ഘട്ടത്തിലും വോട്ടര്‍മാരുടെ വന്‍ പങ്കാളിത്തമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്.

പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിക്കായി വന്‍ റാലികള്‍ക്ക് നേതൃത്വം നല്‍കി. ബാരക്പൂരില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി, ബംഗാളില്‍ മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും ബിജെപിയുടെ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊല്‍ക്കത്തയില്‍ റോഡ് ഷോ നയിച്ച അമിത് ഷാ, ബിജെപി അധികാരത്തില്‍ വന്നാലും തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏഴ് ദിവസത്തേക്ക് കേന്ദ്ര സേന ബംഗാളില്‍ തുടരുമെന്നും വോട്ടര്‍മാര്‍ ഭയമില്ലാതെ വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു.

അതേസമയം, മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ മണ്ഡലമായ ഭവാനിപൂരിലാണ് അവസാന ഘട്ട പ്രചാരണം കേന്ദ്രീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെയും കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകളെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. വോട്ടര്‍പട്ടികയില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യപ്പെട്ടതായി ആരോപിച്ച മമത, ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടകളായ കൊല്‍ക്കത്തയും ദക്ഷിണ 24 പര്‍ഗാനാസും നിലനിര്‍ത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ഭരണകക്ഷി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 3.21 കോടിയിലധികം വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുക. ഏപ്രില്‍ 29-ന് നടക്കുന്ന വോട്ടെടുപ്പിനായി 41,000-ത്തിലധികം പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ബുത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. പശ്ചിമ ബംഗാളിനൊപ്പം വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനത്തിനൊപ്പം മെയ് 4-നാണ് ബംഗാളിലും വോട്ടെണ്ണല്‍ നടക്കുന്നത്.