കരുവാരക്കുണ്ടില്‍ കാട്ടാന ആക്രമണം: ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു

Jaihind News Bureau
Tuesday, April 28, 2026

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. കരുവാരക്കുണ്ട് മുള്ളറ സ്വദേശി ജംഷിർ ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. എന്നാൽ, ടാപ്പിംഗിനിടക്കല്ല കാട്ടാന ആക്രമണം ഉണ്ടായതെന്നും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും നിലമ്പുർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു.

പുലർച്ചെ മണലിയംപാടം ഭാഗത്ത് വെച്ചാണ് ജംഷീറിന് നേരെ കാട്ടനയുടെ ആക്രമണമുണ്ടായത്. ജംഷീർ തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ആക്രമണവിവരം അറിയിച്ചത്. കാലിനും നെഞ്ചിനും പരുക്കെറ്റ ജംഷീറിനെ വൈകാതെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലും പെരിന്തൽമണ്ണയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അതിനിടെ ആശുപത്രിയിലെത്തിയ നിലമ്പുർ സൗത്ത് ഡിഎഫ്ഒക്ക് നേരെ നാട്ടുകാർ പ്രതിഷേധമുയർത്തി. അപകടം സംബന്ധിച്ച് വനം വകുപ്പ് ഉയർത്തിയ സംശയങ്ങളാണ് നാട്ടുകാരെ ചൊടിപ്പിച്ചത് . ടാപിങ്ങിനിടക്കല്ല സംഭവമെന്ന് നിലമ്പുർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. ഇയാൾക്കെപ്പം 2 പേർ കൂടി ഉണ്ടായിരുന്നുവെന്നും അവരെ കണ്ടെത്താൻ കഴിയാത്തതിൽ ദുരൂഹതയുണ്ടെന്നും DFO പറഞ്ഞു. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്