നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ഒളിവില്‍ പോയ സജിക്കായി തെരച്ചില്‍ തുടരുന്നു

Jaihind News Bureau
Tuesday, April 28, 2026

ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുപറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പൂര്‍ത്തിയാകും. കൊല്ലപ്പെട്ടത് മേരിക്കുട്ടിയും മകന്‍ റെജിയുമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ മേരിക്കുട്ടിയുടെ ഇളയ മകന്‍ സജിയെ കണ്ടെത്താനായി പോലീസിന്റെ നാല് പ്രത്യേക സംഘങ്ങള്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. സജിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

2018-ല്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെ കാണാതായ കേസും പോലീസ് വീണ്ടും അന്വേഷിക്കും. മാത്യുവിന്റേതും സമാനമായ സാഹചര്യത്തിലുള്ള തിരോധാനമായതിനാല്‍, ഇതിന് പിന്നിലും കൊലപാതക സാധ്യതയുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. നിലവില്‍ കണ്ടെത്തിയ കൊലപാതകങ്ങളുമായി ഈ കാണാതാകലിന് ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയമായ തെളിവുകള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.