നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റിവെച്ചു, കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

Jaihind News Bureau
Tuesday, April 28, 2026

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. 52 ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, ക്യാമ്പസുകളിലെ ജാതിവിവേചനം തടയുന്നതിനുള്ള രോഹിത് വെമുല നിയമം നടപ്പിലാക്കുക, നിതിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വെക്കുന്നത്.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടറിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. എന്നാല്‍ വാഹനങ്ങള്‍ തടയില്ലെന്നും സമാധാനപരമായ പ്രതിഷേധമാണ് ഉദ്ദേശിക്കുന്നതെന്നും സമരസമിതി അറിയിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്.

അതേസമയം, ഇന്നത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. കേസ് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ ഹര്‍ത്താല്‍ അനാവശ്യമാണെന്നും സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കടകമ്പോളങ്ങളും പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും സമിതി അറിയിച്ചു. ഇത് ഹര്‍ത്താല്‍ അനുകൂലികളും വ്യാപാരികളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിന് വഴിവെക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.