തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വന്‍ വീഴ്ച; യുവാവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ ‘ഗര്‍ഭപാത്രം’

Jaihind News Bureau
Tuesday, April 28, 2026

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ പിഴവ്. വയറുവേദനയെത്തുടര്‍ന്ന് സ്‌കാനിംഗ് നടത്തിയ യുവാവിന്റെ റിപ്പോര്‍ട്ടിലാണ് ഗര്‍ഭപാത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴക്കൂട്ടം സ്വദേശിയായ ഷിഹാസിനാണ് (25) ഈ ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വയറുവേദനയെത്തുടര്‍ന്ന് ഷിഹാസ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടോ എന്നറിയാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് സ്‌കാനിംഗ് നടത്തിയത്. എന്നാല്‍ സ്‌കാനിംഗ് റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതിനാലും മരുന്ന് കഴിച്ച് വേദന കുറഞ്ഞതിനാലും ഷിഹാസ് അന്ന് റിപ്പോര്‍ട്ട് വാങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസം ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളേജില്‍ തുടര്‍ചികിത്സയ്ക്കായി പോകുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് വാങ്ങിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. റിപ്പോര്‍ട്ടിലെ പേരും വയസ്സും ഷിഹാസിന്റേതാണെങ്കിലും, അതിലെ ഉള്ളടക്കം പൂര്‍ണ്ണമായും ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളെ കുറിച്ചുള്ളതായിരുന്നു.

പിഴവ് ശ്രദ്ധയില്‍പ്പെട്ട ഷിഹാസ് മെഡിക്കല്‍ കോളേജിലെ സ്‌കാനിംഗ് വിഭാഗത്തിലെത്തി പരാതിപ്പെട്ടപ്പോള്‍ ജീവനക്കാര്‍ തട്ടിക്കയറുകയും റിപ്പോര്‍ട്ട് പിടിച്ചുവാങ്ങി കീറിക്കളയുകയും ചെയ്തതായി പരാതിയുണ്ട്. പിന്നീട് മറ്റൊരു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്ന് ഷിഹാസ് പറയുന്നു. തന്റെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് മറ്റാര്‍ക്കെങ്കിലും മാറി നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച ഷിഹാസ് നിലവില്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളേജ് പോലീസിനും ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ പരിശോധനകളുടെ സുരക്ഷിതത്വത്തെയും കൃത്യതയെയും കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത്.