ജമ്മു കശ്മീരിൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് രാജ്യസഭയിൽ

Jaihind Webdesk
Tuesday, July 2, 2019

ജമ്മു കശ്മീരിൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് രാജ്യസഭയിൽ. അമർനാഥ് യാത്രടേയും മതാചാരങ്ങളുടേയും പേര് പറഞ്ഞാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് സർക്കാർ വൈകിപ്പിക്കുന്നത്. മുഖ്യ ധാരയിലേക്ക് എത്താനുള്ള ജമ്മു കശ്മീർ ജനതയുടെ അവകാശത്തെ ഹനിക്കുന്ന സർക്കാർ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ജനതയെ വഞ്ചിക്കുകയാണെന്നും കോൺഗ്രസ് രാജ്യസഭയിൽ കുറ്റപ്പെടുത്തി.

ജമ്മുകശ്മീരിൽ രാഷ്ട്രപതി ഭരണം 6 മാസത്തേക്ക് കൂടി നീട്ടണമെന്ന പ്രമേയത്തിൽ രാജ്യസഭയിൽ ചർച്ച നടക്കുമ്പോഴാണ്, ജമ്മുകാശ്മീരിൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭരണം നടപ്പാക്കുന്നത് വഴി കേന്ദ്രസർക്കാർ ജമ്മു കശ്മീർ ജനതയെ വഞ്ചിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഉണ്ടായിട്ടും, എന്തുകൊണ്ടാണ് നടത്താതിരുന്നത് എന്ന് കോൺഗ്രസ് രാജ്യസഭാ അംഗം വിപ്ലവ് താക്കൂർ രാഷ്ട്രപതി ഭരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ ചോദിച്ചു. അമർനാഥ് യാത്രയുടെയും മതാചാരങ്ങളെയും പേര് പറഞ്ഞാണ് കേന്ദ്ര സർക്കാർ ഇലക്ഷൻ നടത്താത്തത് എന്ന് പറഞ്ഞ താക്കൂർ , ബിജെപി അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാത്തത് കൊണ്ടാണ് തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് എന്ന് കുറ്റപ്പെടുത്തി.

ജമ്മു കാശ്മീർ ജനതാ മുഖ്യധാരയിലേക്ക് എത്താൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് എത്രയും വേഗം ജമ്മുകാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തണം. ജമ്മുകാശ്മീരിൽ ഒരു പാർട്ടിക്കും സർക്കാറുണ്ടാക്കാൻ കഴിയില്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് രാഷ്ട്രപതിഭരണത്തിന് കേന്ദ്രസർക്കാർ കളം ഒരുക്കിയിരിക്കുന്നതെന്ന് വിപ്ലവ് താക്കൂർ കുറ്റപ്പെടുത്തി. ജനാധിപത്യത്തെ തകർക്കരുതെന്നും, രാജ്യത്തിൻറെ ഐക്യം കാത്തു സൂക്ഷിക്കണമെന്നും, ജമ്മുകാശ്മീരിലെ ജനതയെ വിഭജിക്കരുതെന്ന് വിപ്ലവ് താക്കൂർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.