‘കുറ്റകൃത്യങ്ങളോട് മൃദുസമീപനം’: മാര്‍പ്പാപ്പയോട് മാപ്പില്ലെന്ന് ട്രംപ്; നിലപാടില്‍ ഉറച്ച് വത്തിക്കാന്‍

Jaihind News Bureau
Tuesday, April 14, 2026

വാഷിംഗ്ടണ്‍: ഇറാന്‍ വിഷയവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് പറയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാര്‍പ്പാപ്പയുടെ നിലപാടുകള്‍ തെറ്റാണെന്നും കുറ്റകൃത്യങ്ങളോട് അദ്ദേഹം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ട്രംപ് ആവര്‍ത്തിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇറാനെതിരെയുള്ള തന്റെ ഭരണകൂടത്തിന്റെ നയങ്ങളെ മാര്‍പ്പാപ്പ എതിര്‍ക്കുന്നതിനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ‘ക്ഷമ ചോദിക്കാന്‍ ഒന്നുമില്ല. ലിയോ മാര്‍പ്പാപ്പയുടെ നിലപാടുകള്‍ തെറ്റാണ്. ഇറാനെ ഒരിക്കലും ആണവായുധങ്ങള്‍ നേടാന്‍ അമേരിക്ക അനുവദിക്കില്ല. ഇക്കാര്യത്തില്‍ ഞാന്‍ ചെയ്യുന്ന നീക്കങ്ങളെ അദ്ദേഹം എതിര്‍ക്കുന്നുണ്ടെങ്കിലും രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല,’ ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പ്രതികരിച്ചു. തന്റെ സന്ദേശങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമാണെന്നും സത്യം ഉറക്കെ വിളിച്ചുപറയാന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിന് വേണ്ടി ശബ്ദമുയര്‍ത്തുക എന്നത് സഭയുടെ ദൗത്യമാണെന്നും യുദ്ധത്തിനെതിരെ സംസാരിക്കാന്‍ തനിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ടെന്നും വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാന്റെ സമാധാന ആഹ്വാനങ്ങളെ തള്ളിക്കൊണ്ട് സൈനിക-സാമ്പത്തിക ഉപരോധങ്ങളുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം.