
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെത്തുടർന്ന് ദുരിതത്തിലായ കുടുംബത്തിന് താങ്ങായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിന്റെ ആദ്യഘട്ട ധനസഹായം ഇന്ന് കൈമാറും. പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശപ്രകാരം മുൻ മന്ത്രി വി.എസ്. ശിവകുമാറാണ് ഇന്ന് നെടുമങ്ങാട്ടെ വീട്ടിലെത്തി ചെക്ക് കൈമാറുക.
അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെയും മാനസിക പീഡനത്തെയും തുടർന്നാണ് നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് ജീവനൊടുക്കിയത്. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന മകന്റെ വേർപാടിൽ തകർന്നുപോയ മാതാപിതാക്കളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിൽ കണ്ട് വീട് നിർമ്മിച്ചു നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു.
ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് ഇന്ന് കുടുംബത്തിന് ലഭിക്കുക. ഉഴമലയ്ക്കലിലെ നിതിന്റെ വസതിയിലെത്തുന്ന മുൻ മന്ത്രി വി.എസ്. ശിവകുമാർ തുക മാതാപിതാക്കൾക്ക് കൈമാറും. വീടിന്റെ നിർമ്മാണം ആരംഭിക്കുന്നതോടെ രണ്ടാം ഘട്ട തുകയും ലഭ്യമാക്കും. ഒളിവിൽ കഴിയുന്ന പ്രതികളായ അധ്യാപകരെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കുടുംബത്തിന് ആശ്വാസവുമായി പ്രതിപക്ഷ നേതാവ് എത്തുന്നത്.