
മലയാളിക്ക് ഇത് പുത്തൻ പ്രതീക്ഷകളുടെ പൊൻപുലരി. മീനച്ചൂടിനെ സാക്ഷിയാക്കി കണിക്കൊന്നകൾ പൂത്തുലഞ്ഞ മണ്ണിൽ നന്മയുടെ വിത്തുപാകി വീണ്ടുമൊരു വിഷുക്കാലം കൂടി എത്തിയിരിക്കുകയാണ്. പുലർച്ചെ തന്നെ വീടുകളിൽ ഐശ്വര്യത്തിന്റെ കണിയൊരുക്കി മുതിർന്നവരും കുട്ടികളും വിഷുവിനെ വരവേറ്റു.കൈനീട്ടം നൽകുന്ന മുതിർന്നവരും പടക്കം പൊട്ടിക്കുന്ന കുട്ടികളും വിഷുവിനെ ആഘോഷപൂർണ്ണമാക്കുന്നു.
ചുട്ടുപൊള്ളുന്ന വേനൽച്ചൂടിനിടയിലും വിഷുവിന്റെ ആവേശത്തിൽ കേരളം. പല ജില്ലകളിലും താപനില ഉയർന്നു നിൽക്കുന്നത് ആഘോഷങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും വിപണികൾ സജീവമാണ്.ചൂട് കടുത്തതോടെ ഇത്തവണ കണിക്കൊന്നകൾ നേരത്തെ തന്നെ പൂത്തിരുന്നു. വേനൽ കടുത്തത് കാർഷിക വിപണിയെയും ബാധിച്ചിട്ടുണ്ട്.ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുലർച്ചെ തന്നെ കണി ദർശനത്തിന് സജ്ജമായി. സമാനമായ രീതിയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലും ശബരിമലയിലും പ്രത്യേക പൂജകളും ദർശനവും ഉണ്ടാവും.
വിപണികളിലും വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. വസ്ത്ര വിപണിയും പച്ചക്കറി ചന്തകളും വിഷുവിനോടനുബന്ധിച്ച് സജീവമായിരുന്നു. കാർഷിക സമൃദ്ധിയുടെ ഓർമ്മ പുതുക്കി പലയിടങ്ങളിലും വിഷുക്കട്ടയും വിഷുസദ്യയും ഒരുങ്ങിക്കഴിഞ്ഞു. കയ്പ്പും മധുരവും നിറഞ്ഞ ജീവിതയാത്രയിൽ ഐശ്വര്യത്തിന്റെ പുതിയൊരു തുടക്കത്തിനായാണ് ഓരോ മലയാളിയും ഇന്ന് പ്രാർത്ഥിക്കുന്നത്.