രാജസ്ഥാന്റെ വിജയക്കുതിപ്പിന് തടയിട്ട് ഹൈദരാബാദ്; റോയല്‍ പടയ്ക്ക് സീസണിലെ ആദ്യ തോല്‍വി

Jaihind News Bureau
Tuesday, April 14, 2026

ഐപിഎല്ലില്‍ വിജയക്കുതിപ്പ് നടത്തിയിരുന്ന രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ ആദ്യ പ്രഹരം. ഹൈദരാബാദിലെ സ്വന്തം തട്ടകത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 57 റണ്‍സിനാണ് രാജസ്ഥാനെ തകര്‍ത്തത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 217 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ പോരാട്ടം 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു.

217 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത തുടക്കമാണ് ലഭിച്ചത്. വെറും 9 റണ്‍സ് എടുക്കുന്നതിനിടെ മുന്‍നിരയിലെ 5 വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. 24കാരനായ മീഡിയം പേസര്‍ പ്രഫുല്‍ പ്രകാശ് ഹിംഗെയുടെ തകര്‍പ്പന്‍ സ്‌പെല്ലാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. തന്റെ ആദ്യ ഓവറില്‍ തന്നെ വൈഭവ് സൂര്യവംശി, ധ്രുവ് ജുറേല്‍, അരങ്ങേറ്റക്കാരന്‍ ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് എന്നിവരെ പൂജ്യത്തിന് പുറത്താക്കി പ്രഫുല്‍ ഹാട്രിക് സമാനമായ പ്രകടനം കാഴ്ചവെച്ചു. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെയും (4) പുറത്താക്കിയ പ്രഫുല്‍ 4 വിക്കറ്റുകള്‍ തികച്ചു. യശസ്വി ജയ്സ്വാളിനെ സാകിബ് ഹുസൈന്‍ മടക്കിയതോടെ രാജസ്ഥാന്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലായി.

ഒരു ഘട്ടത്തില്‍ 50 റണ്‍സ് പോലും കടക്കില്ലെന്ന് കരുതിയ രാജസ്ഥാനെ ആറാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും ഡോണോവന്‍ ഫെരെയ്രയും ചേര്‍ന്നാണ് നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഫെരെയ്ര 44 പന്തില്‍ 69 റണ്‍സും (7 ഫോര്‍, 3 സിക്‌സ്), ജഡേജ 32 പന്തില്‍ 45 റണ്‍സും നേടി. അവസാനം തുഷാര്‍ ദേശ്പാണ്ഡെ 11 പന്തില്‍ 25 റണ്‍സെടുത്തെങ്കിലും തോല്‍വി ഭാരം കുറയ്ക്കാനേ അത് സഹായിച്ചുള്ളൂ. ഹൈദരാബാദിനായി പ്രഫുല്‍ പ്രകാശും സാകിബ് ഹുസൈനും 4 വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കരുത്തായത്. ഇഷാന്‍ 44 പന്തില്‍ നിന്ന് 6 സിക്‌സും 8 ഫോറും സഹിതം 91 റണ്‍സെടുത്തു. വെറും 9 റണ്‍സ് അകലെയാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. ഹെന്റിക് ക്ലാസന്‍ (40), നിതീഷ് കുമാര്‍ റെഡ്ഡി (28), സലില്‍ അറോറ (24) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് കൂടിയായപ്പോള്‍ ഹൈദരാബാദ് 216 റണ്‍സെന്ന വലിയ സ്‌കോറിലെത്തി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.